
വിവരണം
പശുവിന് മൂല്യമേറുന്ന നാട്ടിൽ മനുഷ്യന് വിലയില്ലാതാവുന്നത് സ്വാഭാവികം ഉത്തർപ്രദേശിൽ കോവിഡ് രോഗിയുടെ മൃതശരീരം കുപ്പയിൽ തള്ളിയിരിക്കുന്നു…ഇത്രയും കാലം മോദിയുടെ അഛാദിൻ
സ്വപ്നംകണ്ട ഒരു ഹതഭാഗ്യനാവാം അത്.. എന്ന തലക്കെട്ട് നല്‍കി പിപിഇ കിറ്റിലും പോളിത്തീന്‍ ബാഗിലും പൊതിഞ്ഞ ഒരു മൃതദേഹത്തിന്‍റെ അരികില്‍ തെരുവ് പട്ടി നില്‍ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സിന്ധു രാജേഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 263ല്‍ അധികം റിയാക്ഷനുകളും 561ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കുപ്പയില്‍ തള്ളിയതിന്‍റെ ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ദ് ഹിന്ദു മാധ്യമത്തിന്‍റെ വെബ്‌സൈറ്റില്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്-
ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ കുഫച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്‍റെ ചിത്രമാണിത്. എന്നാല്‍ പ്രചരിക്കുന്നത് പോലെ മൃതദേഹം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചതിന്‍റെ ചിത്രമല്ല ഇതെന്നതാണ് വാസ്‌തവം. ഗാസിയബദ് ജില്ലാ ജഡ്‌ജിയുടെ ജീവനക്കാരനായ വ്യക്തിയുടെ മൃതദേഹം ഹിന്ദോന്‍ സ്മശാനത്തിന് സംസ്കരിക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള ചില സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്. മരിച്ച വ്യക്തിയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ത്രിലോക് സിങാണ് സംഭവത്തെ കുറിച്ച് ദ് ഹിന്ദുവിനോട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറായാഴ്ച്ചയാണ് തന്‍റെ സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില മോശമായതോടെ സന്തോഷ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സംസ്കരിക്കാനായി ഹിന്ദോനിലെ സ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ രാത്രി ഒന്നരോയോടെ തന്നെ ആംബുലന്‍സ് തിരഞ്ഞെങ്കിലും ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒടുവില്‍ രാവിലെ എട്ടു മണിക്കാണ് ആംബുലന്‍സ് ലഭിച്ചത്. എന്നാല്‍ സ്മശാനത്തില്‍ രാവിലെ 9 മണി മുതല്‍ മാത്രമായിരുന്നു ടോക്കണ്‍ നല്‍കുന്നത്. മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ളതിന്‍റെ വലിയ ഒരു നിര തന്നെ അവിടെയുണ്ടായിരുന്നു. നേരെ വൈകിയതോടെ വൈകിട്ട് 6 മണിയാകും തങ്ങളുടെ ഊഴം എത്തുകയെന്ന് ബന്ധുക്കളോട് സ്മശാനം ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കടുത്ത വയിലത്ത് നിന്നുരുന്ന ബന്ധുക്കള്‍ മൃതദേഹത്തിന്‍റെ അരികില്‍ നിന്നും കുറച്ച് ദൂരത്തേക്ക് മാറിയുള്ള മരതണലില്‍ പോയി വിശ്രമിക്കാനിരുന്നു. ഈ സമയം ഒരു തെരുവുനായ മൃതദേഹത്തിന് അരികിലെത്തി പ്ലാസ്റ്റിക് ബാഗ് കടിച്ച് കീറി മൃതദേഹത്തിന്‍റെ മുഖം കടിച്ചെടുത്തു. ഇത് കണ്ടുനിന്നവര്‍ ബന്ധുക്കളെ അറിയിക്കുകയും ഉടന്‍ തന്നെ അവര്‍ അടുത്തെത്തുകയുമായിരന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നു. ജില്ലാ ഭരണകൂടത്തിന് ബന്ധുക്കള്‍ ഉടന്‍ തന്നെ പരാതി നല്‍കുകയും ഉദ്യേഗസ്ഥര്‍ സ്ഥലത്ത് അടിയന്തരമായി വേലികെട്ടി തെരുവുനായിക്കളെ പോലെയുള്ള ജീവികള്‍ ഉള്ളില്‍ പ്രവേശിക്കാതെ സൂക്ഷിക്കണമെന്ന് നിര്‍ദേശവും നല്‍കി. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികളും സ്വീകരിച്ചു എന്നാണ് മരിച്ച കോവിഡ് രോഗിയുടെ സുഹൃത്തായ തൃലോക് സിങും പേര് വെളിപ്പെടുത്താത്ത ബന്ധുവും ദ് ഹിന്ദുവിനെ അറിയിച്ചു.
സ്മശാനം ജീവനക്കാരുടെയും അധികൃതരുടെയും അനാസ്ഥയാണ് ഇത്തരമൊരു ദാരുണ സംഭവത്തിന് കാരണമായതെന്ന് മരിച്ച വ്യക്തയുടെ ബന്ധുക്കള്‍ ആരോപിച്ചതായി നവഭാരത് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ദ് ഹിന്ദു വാര്‍ത്ത റിപ്പോര്‍ട്ട് –

നവഭാരത് ടൈംസ് റിപ്പോര്‍ട്ട്-

നിഗമനം
ഉത്തര്‍പ്രദേശിലെ ഒരു സ്മശാനത്തില്‍ ബന്ധുക്കളുടെ അഭാവത്തിന്‍റെ സ്മശാനം ജീവനക്കാരുടെ അനാസ്ഥമൂലം സംസ്കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹത്തെ തെരുവുനായ ആക്രമിച്ചതിന്‍റെ ചിത്രമാണിത്. മൃതദേഹം കുപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണ്.

Title:ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളിന്‍റെ മൃതദേഹം കുപ്പയില്‍ ഉപേക്ഷിച്ചതിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
