
പ്രചരണം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭയിലെ ഏക ബിജെപി എം എല്‍ എ ഒ രാജഗോപാല്‍, മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിജെപി യുവ നേതാവ് വിവി രാജേഷ് എന്നിവര്‍ ഒന്നിച്ച് സംസാരിച്ചിരിക്കുന്ന ഒരു ചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: ഈ ചിത്രം പുറത്തു വിട്ടത് ഏതോ ദുഷ്ട ശക്തികളാണ്. സമാധാനമായി കാര്യങ്ങള്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ ഒരുത്തനും തമ്മയ്ക്കൂല. അപ്പോള്‍ വരും ഫോട്ടം പിടിക്കാന്‍… മാമന്മാരോട് ഒന്നും തോന്നല്ലേ മക്കളേ” അടിക്കുറിപ്പായി “ഇത് ഇവിടെ കിടക്കട്ടെ ഇത് കണ്ട് കമ്മി സങ്കികൾക്ക് കുരുപൊട്ടൂല കാരണം ഇപ്പോൾ എല്ലാ അന്തംകമ്മികൾക്കും ചാണക സങ്കികൾക്കുമറിയാം.. ഒന്നിച്ചാണ് പോകുന്നതെന്ന്…..😏😏😏” എന്നും നല്‍കിയിട്ടുണ്ട്.
അതായത് രഹസ്യ സഖ്യത്തിന്‍റെ ചര്‍ച്ചയാണ് ചിത്രത്തിലൂടെ വെളിപ്പെടുന്നത് എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു.

ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം 2017 ജൂണ്‍ മാസം 1 4 ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ കണ്ടെത്തി. വടക്കന്‍ ജില്ലകളില്‍ കൂടിവരുന്ന ക്രമസമാധാന തകര്‍ച്ചയെ കുറിച്ചാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ: ക്രമസമാധാനം തടസ്സപ്പെടുന്ന വടക്കൻ ജില്ലകളിൽ സമാധാനം നിലനിർത്തുന്നതിനായി സംസ്ഥാന ഭരണകൂടവുമായി സഹകരണം തുടരുമെന്ന് സംസ്ഥാന ആർഎസ്‌എസ് നേതൃത്വം ബുധനാഴ്ച അറിയിച്ചു. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ സിപിഎം തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും മുതിർന്ന ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ഇത് സി.പി.എം കേഡറിനെ കൂടുതൽ പ്രകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.പി.എം ജില്ലാ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു മഹാസേന, രാം സേന, ശിവസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളെ സംഘ സംഘടനകളായി അംഗീകരിച്ചിട്ടില്ല. ആർഎസ്‌എസിന് ഈ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളോട് ഞങ്ങൾക്ക് എതിർപ്പാണ്. അദ്ദേഹം പറഞ്ഞു”
ചിത്രത്തിന് അടിക്കുറിപ്പായി മുഖ്യമന്ത്രി പിണറായി വിജയനുമായി ബിജെപി നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി വി രാജേഷ്, ഗോപാലൻ കുട്ടി മാസ്റ്റർ എന്നിവർ ചർച്ച നടത്തി എന്ന്‍ നല്‍കിയിട്ടുണ്ട്.
പോസ്റ്റിലെ ചിത്രം 2017 ലേതാണ്. വാര്‍ത്തകള്‍ പ്രകാരം വടക്കന്‍ ജില്ലകളിലെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ചും അത് നില നിര്‍ത്താനുള്ള മാര്‍ഗങ്ങളെ കുറിച്ചും ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെതാണ് ചിത്രം
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2017 ലെ ചിത്രമാണിത്. വടക്കന്‍ ജില്ലകളിലെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് മുഖ്യമന്ത്രിയുമായി ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നുള്ളതാണ് ചിത്രം.

Title:ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നു…
Fact Check By: Vasuki SResult: False
