
വിവരണം
Public kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 320 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വീഡിയോ വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന്‍റെ പ്രത്യക്ഷ ഭാഗത്ത് “മുസ്ലീങ്ങളെ ആക്രമിച്ചാൽ വെറുതെ വിടില്ല. മോഡി സർക്കാരിന് താക്കീതുമായി ബ്രിട്ടീഷ് മന്ത്രി ആഷ്‌വർത്ത്. വിഷയത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടുന്നു” എന്ന വാചകങ്ങൾ കാണാം.

archived link | FB post |
archived link | youtube |
പോസ്റ്റിൽ നൽകിയിരിക്കുന്നതില്‍ ഞങ്ങള്‍ പ്രധാനമായും മൂന്നു ആരോപണങ്ങളിലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്. ആദ്യത്തേത് ബ്രിറ്റേഷ് മന്ത്രി മോദി സര്‍ക്കാരിന് താക്കീത് നല്‍കിയോ..? രണ്ടാമത്തേത് ജോനാഥന്‍ ആഷ് വര്‍ത്ത് മന്ത്രിയാണോ..? മൂന്നാമത്തേത് വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടുന്നുണ്ടോ..? നമുക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. നിരവധി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ താക്കീത് നൽകി എന്നല്ല ഇന്ത്യയെ പരിഹസിച്ചു എന്ന മട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. ജോനാഥൻ ആഷ് വർത്ത് നിലവില്‍ തെക്കൻ ലെയ്‌സ്റ്റർ എന്ന മണ്ഡലത്തിൽ നിന്നുമുള്ള ലേബർ പാർട്ടി എംപിയാണ്. അദ്ദേഹം ‘വിദേശകാര്യ മന്ത്രാലയത്തിലെ മന്ത്രി’ക്ക് എഴുതിയ കത്തിന്‍റെ അടിസ്‌ഥാനത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുള്ളത്.

archived link | thehindu |
എന്നാല്‍ scroll എന്ന മാധ്യമം ശരിയായ തലക്കെട്ടിലാണ് വാര്‍ത്ത നല്കിയിട്ടുള്ളത്.

archived link | scroll |
മറ്റൊരു മാധ്യമമായ റിപ്പബ്ലിക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു.

archived link | republic world |
ഈ വാർത്തയിൽ നൽകിയിട്ടുള്ള ജോനാഥൻ അഷ്‌വർത്ത് കാബിനറ്റ് മന്ത്രിയല്ല, നിഴൽ മന്ത്രിയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിലവിലുള്ള ജനാധിപത്യ സമ്പ്രദായമാണ് നിഴൽ മന്ത്രിസഭ. പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവിന്‍റെ കീഴിൽ സമാന്തരമായ മന്ത്രിസഭയാണിത്. കാബിനറ്റ് മന്ത്രിമാർ എല്ലാവർക്കും നിഴൽ മന്ത്രിമാരുണ്ടാകും. സർക്കാറിന്‍റെ നയങ്ങളും നടപടികളും വിലയിരുത്തുകയും സമാന്തര പരിപാടികൾ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് നിഴൽ മന്ത്രിമാരുടെ മുഖ്യ ചുമതല. പ്രതിപക്ഷത്തുള്ള എംപിമാരാണ് ഇങ്ങനെ നിഴൽ മന്ത്രിമാരാകുന്നത്. വാർത്തയിൽ പരാമർശിക്കുന്ന ജോനാഥൻ ആഷ് വർത്ത് യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള നിഴൽ മന്ത്രിയാണ്. 2015 സെപ്റ്റംബർ 14 മുതൽ 2016 ഒക്ടോബർ 7 വരെയാണ് അദ്ദേഹം ഷാഡോ മിനിസ്റ്റർ പദവിയിൽ (ചുമതല വഹിക്കാത്ത വിഭാഗത്തിൽ) തുടർന്നത്. 2016 ഒക്ടോബർ 7 മുതൽ അദ്ദേഹം സ്റ്റേറ്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഷാഡോ സെക്രട്ടറിയാണ്. അല്ലാതെ വാർത്തയിൽ പറയുന്നതുപോലെ മന്ത്രിയല്ല.
ഞങ്ങൾക്ക് thecognate എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ വാർത്തയുടെ പ്രചരണമാണ് മാധ്യമത്തിന്‍റെ ലക്‌ഷ്യം.അതിൽ പ്രസ്തുത ബ്രിട്ടീഷ് സ്റ്റേറ്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഷാഡോ സെക്രട്ടറി ആയ ജോനാഥൻ ആഷ് വർത്ത് എഴുതിയ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | thecognate |
അതിന്‍റെ പരിഭാഷ ഇപ്രകാരമാണ് : ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നേർക്കുള്ള അക്രമം സംബന്ധിച്ച്:
ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂര ആക്രമണത്തെ സംബന്ധിച്ച് എന്‍റെ നിയോജക മണ്ഡലത്തിലെ മുസ്ലീങ്ങളുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യയിലെ അവസ്ഥ അത്യന്തം ആശങ്കപ്പെടുത്തുന്നു. മതപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള കൊലപാതകങ്ങൾ, വിവേചനം, കൈയ്യേറ്റം നശീകരണം, മതപരമായ വിശ്വാസങ്ങൾ അനുഷ്ഠിക്കാൻ വ്യക്തികളെ അവരുടെ അവകാശങ്ങളിൽ നിന്ന് തടയൽ തുടങ്ങിയവയെപ്പറ്റി റിപ്പോർട്ടുകൾ ഉണ്ട്.
ഭാരത സർക്കാർ മുസ്‌ലീം സമുദായങ്ങൾക്കെതിരെ തുടരുന്ന അക്രമങ്ങൾക്കെതിരെ ഒന്നും ചെയ്യാത്തതിൽ എന്റെ മണ്ഡലത്തുള്ളവർ ഉൽക്കണ്ഠപ്പെടുന്നു.
ഇതൊരു ഗുരുതര പ്രശ്നമായി കാണണമെന്നും മറുപടി തരണമെന്നും അപേക്ഷിക്കുന്നു
കത്ത് എഴുതിയിരിക്കുന്നത് സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത് അഫയേഴ്‌സ് സെക്രട്ടറി ആയ ജെറെമി ഹണ്ട് എംപിക്കാണ്. അദ്ദേഹം ഡേവിഡ് കാമറൂൺ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2010 മെയ് 12 മുതൽ 2012 സെപ്റ്റംബർ 4 വരെ സ്പോർട്സ് മന്ത്രിയായിരുന്നു. അതിനു ശേഷം ഇപ്പോൾ വരെ വിവിധ വകുപ്പുകളുടെ സെക്രട്ടറിയായിട്ടാണ് ആദ്ദേഹം സേവനം അനുഷ്ഠിച്ചത്. മന്ത്രിയായിട്ടല്ല. കൺസേർവേറ്റിവ് പാർട്ടിയുടെ സൗത്ത് വെസ്റ്റ് സറയ്യിൽ നിന്നുമുള്ള എംപിയാണ് അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനാർഥി പദത്തിലേക്ക് പരിഗണയ്ക്കപ്പെടുന്ന ആളുമാണ്.
വാര്‍ത്തയില്‍ നല്കിയിരിക്കുന്ന പ്രധാന മൂന്നു വാദങ്ങളും പൂര്‍ണ്ണമായും തെറ്റാണ്. ഈ കത്ത് എഴുതിയത് ബ്രിട്ടനിലെ നിഴല്‍ മന്ത്രിയല്ല, സ്റ്റേറ്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറിയാണ്. അദ്ദേഹം കത്ത് നൽകിയതും മന്ത്രിക്കല്ല സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത് അഫയേഴ്‌സ് സെക്രട്ടറിയ്ക്കാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇതര ബ്രിട്ടീഷ് തല്‍പര രാജ്യങ്ങള്‍ എന്നിവയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പായ സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത് അഫയേഴ്‌സ് ഇത് സംബന്ധിച്ച് എന്തെങ്കിലും മറുപടി നല്‍കിയതായി വാര്‍ത്തകളില്‍ കാണാന്‍ കഴിഞ്ഞില്ല. ബ്രിട്ടന്‍ ഈ വിഷയത്തില്‍ ഇടപെടുന്നു എന്ന തരത്തില്‍ യാതൊരു വാര്‍ത്തകളും ഞ്ങ്ങളുടെ അന്വേഷണത്തില്‍ കാണാന്‍ കഴിഞ്ഞില്ല. കത്തിൽ താക്കീതുകളോ അവഹേളനങ്ങളോ അല്ല ആശങ്കയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതിനാൽ പ്രസ്തുത വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായി ശരിയല്ല എന്ന് പറയേണ്ടി വരും.
നിഗമനം
ഈ പോസ്റ്റിൽ കാര്യങ്ങൾ പൂര്‍ണ്ണമായും തെറ്റാണ്. മോദി സര്‍ക്കാരിനെ ബ്രിട്ടീഷ് മന്ത്രി താക്കീത് ചെയ്തിട്ടില്ല. മാത്രമല്ല ഈ വാർത്തയുടെ ഉറവിടമായി മാധ്യമങ്ങൾ എടുത്തിലുള്ള കത്തിൽ മുസ്‌ലീങ്ങൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന ആക്രമണത്തിലുള്ള ആശങ്ക മാത്രമാണുള്ളത്. അല്ലാതെ താക്കീതോ അവഹേളനമോ അല്ല. കത്ത് എഴുതിയ ആഷ് വർത്ത് നിലവിൽ നിഴൽ മന്ത്രിയല്ല. ബ്രിട്ടീഷ് സ്റ്റേറ്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഷാഡോ സെക്രട്ടറിയാണ്. അദ്ദേഹം കത്തു നൽകിയത് സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത് അഫയേഴ്‌സ് സെക്രട്ടറിയായ ജെറെമി ഹണ്ടിനാണ്. ബ്രിട്ടന്‍ പ്രശ്നത്തില്‍ ഇടപെടുന്നതായി ഇതുവരെ വാര്‍ത്തകളൊന്നും വന്നിട്ടില്ല. അതിനാൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ മുഴുവൻ മനസ്സിലാക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു

Title:ബ്രിട്ടനിലെ എംപി ആഷ് വർത്ത് എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത്..?
Fact Check By: Vasuki SResult: False
