
വിവരണം

ഇന്ത്യയിലെ തന്നെ ഏറ്റവും പൗരാണികത അവകാശപ്പെടാൻ കഴിയുന്ന പട്ടണമാണ് വാരാണസി. പ്രധാനമന്ത്രിയുടെ മണ്ഡലമാണിത്. നരേന്ദ്ര മോഡി തന്റെ മണ്ഡലമായ വാരണാസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ധാമിന്റെ (ഇടനാഴി) ശിലാസ്ഥാപന കർമം നിർവ്വഹിക്കാനെത്തിയപ്പോൾ സമീപ വാസികളായ ദളിതരെ സ്വസ്ഥലത്തു പൂട്ടിയിട്ടു എന്ന ഒരു വാർത്ത ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.
തേജസ് ന്യൂസ് എന്ന മലയാളം പോർട്ടലിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തയുടെ വിവരണം ഇങ്ങനെയാണ്. ” മോദി വാരണാസിയിൽ. കിടപ്പാടം വേണമെന്ന് ആവശ്യപ്പെട്ട ദലിതുകൾ പൂട്ടിയിട്ടത് മണിക്കൂറുകളോളം. പ്രതിഷേധം ഉയരുമെന്നായതോടെ പാർപ്പിട സമുച്ചയത്തിൽ ദളിത് കുടുംബങ്ങളെ അനങ്ങാൻ കഴിയാത്ത രീതിയിൽ പൂട്ടിയിടുകയായിരുന്നു. മോദി വാരാണസി വിടുന്നവരെ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല.” തേജസ് ന്യൂസ് കൂടാതെ SDPI കേരളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും രണ്ടു തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലം സന്ദർശിച്ച വേളയിൽ തന്റെ വോട്ടർമാരായ സമീപ വാസികളോട് മോഡി ഇത്തരം സമീപനം സ്വീകരിച്ചിരുന്നു എന്ന് പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ… നമുക്ക് അന്വേഷിച്ചു നോക്കാം. നാഷണൽ ഹെറാൾഡ്, ജസ്റ്റിസ് ന്യൂസ് എന്നീ ഇംഗ്ളീഷ് വാർത്താ ചാനലുകളിലും ഇതേ ന്യൂസ് പ്രത്യക്ഷപ്പെട്ടിരുന്നു. വായിക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്കു ചെയ്യുക
national herald news archived link
വസ്തുതാ പരിശോധന
എന്താണ് ഈ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി..? ഭാരതത്തിലെ ഏറ്റവും പൗരാണിക നഗരമായ വാരണാസിയിൽ ഭക്തരുടെ സൗകര്യാർത്ഥം ഗംഗാനദിയിൽ നിന്നും കാശി വിശ്വനാഥ ക്ഷേത്ര നട വരെ നീളുന്ന ഒറ്റവഴിയാണിത്. 700 മീറ്റർ നീളം കണക്കാക്കുന്ന ഇടനാഴിക്ക് ഗംഗാതീരത്തെ മണികർണിക ഘാട്ടും ലളിതാ ഘാട്ടുമായും നേരിട്ട് ബന്ധമുണ്ടാകും. ഗംഗയിൽ ശരീര ശുദ്ധി വരുത്തിയ ശേഷം ഭക്തർക്ക് നേരിട്ട് വിശ്വനാഥനെ ദർശിക്കാൻ ഇടനാഴി അവസരമൊരുക്കും. ഇടനാഴിയിൽ ഭക്തർക്ക് വിശ്രമത്തിനായി ഹാൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ടാകും.
പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ച കാശി വിശ്വനാഥ് ഇടനാഴിയുടെ ഘടനയുടെ വീഡിയോ താഴെ കൊടുക്കുന്നു.
दिव्य काशी विश्वनाथ की भव्यता बढ़ाने का एक अनूठा प्रयास। देखिए… pic.twitter.com/7jw5H61Otz
— Narendra Modi (@narendramodi) March 9, 2019

കാശി വിശ്വനാഥ് ക്ഷേത്രം
ഞങ്ങൾ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ വാർത്തയെ സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ വായനക്കാരുടെ അറിവിലേക്കായി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ചൗക്കി ധാനാ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഉദ്ഘാടന വേദി സ്ഥാപിച്ചിരുന്നത്. ആദ്യം ഞങ്ങൾ ചൗക്ക് ധാന പോലീസ് സ്റ്റേഷനിലെ ഇൻ ചാർജായ ആയ അമിത് കുമാർ മിശ്രയോട് ഇക്കാര്യത്തിന്റെ വസ്തുത അന്വേഷിച്ചു. “ആരെയും ഇവിടെ ബന്ധനസ്ഥരാക്കി വച്ചിരുന്നില്ല. അങ്ങനെ ചെയ്യാറില്ല. ഇത്തരം ഒരു ആരോപണവുമായി ആരും ഇതുവരെ സമീപിച്ചിട്ടില്ല. ദൂരദർശൻ ചാനൽ അധികൃതരുടെ പക്കൽ പരിപാടിയുടെ മുഴുവൻ വീഡിയോ ഫുട്ടെജുമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളോട് സ്വയം സംവദിക്കുന്നയാളാണ്.” ഇതാണ് അദ്ദേഹം നൽകിയ വിശദീകരണം.
തുടർന്ന് ഞങ്ങൾ വാരണാസിയിലെ സീനിയർ പോലീസ് സൂപ്രണ്ട് സുരേഷ് റാവു കുൽക്കർണിയോട് വാർത്തയിൽ പ്രതിപാദിക്കുന്ന വിഷയം ചർച്ച ചെയ്തു. അദ്ദേഹം നൽകിയ വിശദീകരണം താഴെ കൊടുക്കുന്നു.

കൂടാതെ ഫേസ്‌ബുക്കിൽ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വീഡിയോ ഏതു സംഭവത്തെ ആധാരമാക്കിയാണെന്ന് വ്യക്തമല്ല. ഈ വിഷയത്തെക്കുറിച്ചാണ് വീഡിയോ എന്നതിന് യാതൊരു തെളിവും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി നൽകിയിട്ടില്ല
നിഗമനം.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചു നോക്കുമ്പോൾ ഈ വാർത്ത പൂർണമായും തെറ്റാണ്. ആദ്യം സമീപിച്ച വാരാണസി ചൗക്ക് ധാന പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണവും സീനിയർ പോലീസ് സൂപ്രണ്ട് തന്ന വിശദീകരണവും ഒന്നുതന്നെയാണ്. പ്രദേശവാസികളെ വീടുകളിൽ പൂട്ടിയിട്ടു എന്ന കാര്യം ഇവർ പൂർണമായും നിഷേധിച്ചിട്ടുണ്ട്. മുഖ്യധാരാ പത്രങ്ങളിലൊന്നും ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ എന്തെങ്കിലും പരാതികൾ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടില്ല. അനുമതി തേടാത്ത ആരും അന്നേ ദിവസം പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതായി വാർത്തകൾ വന്നിട്ടില്ല. അതിനാൽ വാർത്ത തീർത്തും വ്യാജമാണ്.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, അലാമി

Title:പ്രധാനമന്ത്രി കാശി സന്ദർശിച്ചപ്പോൾ നാട്ടുകാരെ പൂട്ടിയിട്ടോ ….?
Fact Check By: Deepa MResult: False
