
വിവരണം
നരേന്ദ്രമോദി ഭരണത്തില്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ക്ക് പോലും സ്വതന്ത്രവും നിക്ഷപക്ഷമായും ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ ചില പ്രചരണങ്ങളാണ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 15,000ല്‍ അധികം ഷെയറുകളും 350ല്‍ അധികം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
പോസ്റ്റിന്‍റെ ഉള്ളടക്കം ഇതാണ്
“മറക്കാന്‍ പാടില്ല.. മോദി ഭരിക്കുന്ന ഇന്ത്യയില്‍ സുപ്രീംകോടതി ജഡ്‌ജിമാര്‍ മീഡിയയ്ക്ക് മുന്‍പില്‍ വന്ന് പറഞ്ഞത്, മോദി ഞങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല.. കോടതി വിധിയില്‍ വരെ കൈകടത്തുന്നു.. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഉറപ്പായും നമ്മള്‍ ചിന്തിക്കണം..”
എന്നാല്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഇത്തരം ഒരു പരാമര്‍ശം നടത്തയിരുന്നോ.. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആര്‍) എന്ന സംഘടന സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജമാര്‍ക്ക് പരാതി നല്‍കിയിരുന്നു. ആ സന്ദർഭത്തിൽ നടത്തിയ പത്ര സമ്മേളത്തിന്റെ ചിത്രമാണിത്. . അല്ലാതെ മോദിക്കെതിരെ ആയിരുന്നില്ല. ജസ്റ്റിസ് ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവരാണ് പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത ജഡ്ജിമാര്‍. സിജെഎആറിനെതിരെ 25 ലക്ഷം രൂപ പിഴ ചുമത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
വ്യവസ്ഥകള്‍ പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നാല്‍ അന്വേഷണത്തിന് ജഡ്‌ജിമാരുടെ സമിതി രൂപീകരിക്കാറുണ്ട്. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം നടത്താന്‍ സംവിധാനമില്ല. ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തി കോഴ വിവാദം അന്വേഷിക്കണമെന്നായിരുന്നു സിജെഎആര്‍ ഭാരവാഹികളുടെ ആവശ്യം. ഇതോടെ പരാതിയുമായി മുന്നോട്ട് നീങ്ങാന്‍ ജസ്റ്റിസ് ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവര്‍ തീരുമാനിച്ചു. ഇവരുടെ സംഘമാണ് പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.
പരാതിയിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ (മനോരമ ഓണ്‍ലൈന്‍ ലിങ്ക് Manorama Online| Archived Link)
സ്‌ക്രീന്‍ഷോട്ട് താഴെ

മോദിക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ജഡ്ജിമാര്‍ സംസാരിക്കുന്നു എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം ചുവടെ. യഥാര്‍ത്ഥത്തില്‍ ന്യൂ ഡെല്‍ഹിയില്‍ ദീപക് മിശ്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ കാണുന്ന ചിത്രമാണിത്. 2018 ജനുവരിയിലായിരുന്നു ഏറെ വിവാദമായ ഈ വാര്‍ത്താ സമ്മേളനം. ഫെയ്‌സ്ബുക്ക് പ്രചരണത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ന ചിത്രം സ്ക്രോള്‍.ഇന്‍ എന്ന വാര്‍ത്ത പോര്‍ട്ടലില്‍ കാണാന്‍ കഴിയും. ലിങ്ക് ചുവടെ.

Scroll | Archived Link |
കൂടുതല്‍ ചിത്രങ്ങള്‍ കാണാം, ലേഖനം വായിക്കാം :
Wire | Archived Link |
നിഗമനം
ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരാതിയും പ്രതിഷേധവും 2018 മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് അത് മോദിക്കെതിരെയായിരുന്നു ഇതെന്ന് വരുത്തി തീര്‍ക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജിന്‍റെ ലക്ഷ്യമെന്നത് വ്യക്തമായിട്ടുണ്ട്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തി പ്രചരിപ്പിക്കുകയാണ് പേജിലൂടെ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സന്ദര്‍ഭത്തിന്‍റെ യഥാര്‍ത്ഥ വസ്തുത മുകളിൽ പറഞ്ഞിരിക്കുന്നതാണ്. മോദിക്കെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതായി യാതൊരു റിപ്പോര്‍ട്ടുകളും കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായി വ്യാജമാണ്.

Title:സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനം മോദിക്കെതിരെയോ?
Fact Check By: Harishankar PrasadResult: False
