
വിവരണം
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതിനിടയിലാണ് കോണ്‍ഗ്രസിന്‍റ് യുവ സ്ഥാനാര്‍ഥിയുടെ വിജയം സംബന്ധിച്ച പോസ്റ്റുകള്‍ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജുകളില്‍ വൈറലാകുന്നത്. വിശ്വജിത്ത് കദം എന്ന യുവ നേതാവിന്‍റെ വിജയത്തെ കുറിച്ച് രാഹുല്‍ ഗാന്ധി ഫാന്‍സ് കേരള എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം ഷെയറുകളും 767ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-

ചരിത്ര വിജയം…….
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇതൊരു ചരിത്ര സംഭവം ആയിരിക്കും.
വിശ്വജിത് കദം യൂത്ത് കോണ്ഗ്രസിന്റെ നേതാവാണ്,
“Palus-kadegaon”
മണ്ഡലത്തിൽ നിന്നും ജനവിധി തേടി..
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഈ ചെറുപ്പക്കാരൻ വിജയിച്ചത്.
പോൾ ചെയ്ത വോട്ടിന്റെ 83 ശതമാനം വോട്ട് (171497) വിശ്വജിത് കദം നേടിയപ്പോൾ , 10 ശതമാനം വോട്ടുമായി (20631)രണ്ടാം സ്ഥാനം നേടിയത് നോട്ടയാണ്.
BJP സ്ഥാനാർത്ഥി 4 ശതമാനം വോട്ടുമായി (8976) മൂന്നാം സ്ഥാനത്താണ്
ഭൂരിപക്ഷം 150866
Archived Link |
എന്നാല്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഏറ്റവും ഭൂരിപക്ഷം നേടി വിജയിച്ചത് കോണ്‍ഗ്രസിന്‍റെ യുവസ്ഥാനാര്‍ത്ഥി തന്നെയാണോ? പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ ശരിയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മഹാരാഷ്ട്രയില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റ് യുവ നാതാവ് വിശ്വജിത്ത് കദം തന്നെയാണോ എന്ന് അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് ബാരമതി നിയമസഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ എന്‍സിപി നേതാവും സ്ഥാനാര്‍ഥിയുമായ അജിത്ത് പവാറിന്‍റെ പേര് കണ്ടെത്താന്‍ കഴിഞ്ഞത്. അദ്ദേഹത്തിനാണ് മഹാരാഷ്ട്രയില്‍ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക പട്ടികയില്‍ നല്‍കിയിരിക്കുന്ന വിവരം. 1,95,641 വോട്ടുകളാണ് അജിത്ത് പവാര്‍ നേടിയിരിക്കുന്നത്. അതായത് 1,65,265 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എന്‍സിപി സ്ഥാനാര്‍ഥിയുടെ വിജയം. 83.24 ആണ് വോട്ട് ഷെയര്‍ ശതമാനം.
1,71,497 വോട്ടുകളാണ് Palus-Kadegaon മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജിത് കദം നേടിയത്. അതായത് 30,376 വോട്ടുകള്‍ അധികമാണ് എന്‍സിപി സ്ഥാനാര്‍ഥി അജിത് പവാര്‍ നേടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഏറ്റവും അധികം വോട്ട് നേടിയതും ഭൂരിപക്ഷം നേടിയതും എന്‍സിപി സ്ഥാനാര്‍ഥി അജിത് പവാര്‍ ആണെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതെ സമയം വിശ്വജിത് കദം നേടിയ വോട്ട് ശതമാനവും ഭൂരിപക്ഷവും എല്ലാ കൃത്യമായ കണക്കാണ് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക്-

അജിത്ത് പവാറിന്‍റെ ഭൂരിപക്ഷ വോട്ട് കണക്ക് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍-

വിശ്വജിത്ത് കദം നേടിയ വോട്ടിന്‍റെ കണക്ക്-

Archived Link |
നിഗമനം
ഔദ്യോഗിക കണക്കുകള്‍ പ്രകാരം എന്‍സിപി നേതാവ് അജിത്ത് പവാറിനാണ് മഹാരാഷ്ട്രയില്‍ ഏറ്റവും അധികം ഭൂരിപക്ഷമെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതെ സമയം ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദം തെറ്റാണെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമാഹരിച്ച വോട്ടിന്‍റെ കണക്കും ശതമാനവുമെല്ലാം കൃത്യമായി തന്നെയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വസ്‌തുത സംമിശ്രമാണെന്ന് അനുമാനിക്കാം.

Title:മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിന്‍റെ യുവ നേതാവാണോ?
Fact Check By: Dewin CarlosResult: Mixture
