
വിവരണം
500 വർഷമായി പള്ളിയിൽ ബാങ്ക് കൊടുക്കൽ നിരോധിച്ച സ്പെയിൻ ഇന്ന് നിരോധനം മാറ്റിയിരിക്കുന്നു. ആരും കാണാതെ പോകരുത് എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വീഡിയോ ദൃശ്യങ്ങളും വിവരണവും ഇസ്‌ലാം മതത്തിന്‍റെയും പ്രവാചകനായ മുഹമ്മദ് നബിയുടെയും മഹത്വങ്ങൾ വിവരിക്കുന്ന ഒന്നാണ്. നൽകിയ വാർത്തയുമായി യഥാർത്ഥത്തിൽ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

കോവിഡ് 19 വൈറസ് ബാധയിൽ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്പെയിനിലാണ്. ഇതുവരെ 95923 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 8464 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. സ്പെയിനിലാണ് ഇപ്പോൾ ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ സ്പെയ്നിന്‍റെ പേരിൽ പ്രചരിക്കുന്ന വാർത്തയാണിത്. കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെടുത്തി മതവിശ്വാസത്തിന്‍റെ നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലതും തെറ്റായ വിവരം പങ്കുവയ്ക്കുന്നവയാണ്. ഈ പോസ്റ്റിന്‍റെ യാഥാർഥ്യം നമുക്ക് അറിയാം.
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഒരു യൂട്യൂബ് വീഡിയോ ലഭിച്ചു.
സ്‌പെയിനിൽ 500 വർഷമായി ബാങ്കുവിളി ഇല്ലായിരിരുന്നു എന്നും ഇപ്പോൾ പുനരാരംഭിച്ചു എന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഒരു ഇസ്‌ലാം പ്രഭാഷകൻ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ അടിസ്ഥാനമാക്കി സിയാസത് എന്നൊരു വെബ്‌സൈറ്റ് ഈ വാർത്തയുടെ മുകളിൽ വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്. അഞ്ചു നേരം മനുഷ്യ ശബ്ദത്തിൽ ബാങ്കുവിളിക്കാനും ലൗഡ് സ്പീക്കറിലൂടെ അത് കേൾപ്പിക്കാനും സ്‌പെയിനിലെ നിയമം അനുവദിക്കുന്നുണ്ട് എന്നാണ് അവർ ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
കൊല്ലം 711 മുതല്‍ 1492 വരെയാണ് സ്പെയിനില്‍ മുസ്ലിങ്ങള്‍ക്ക് അധിപത്യമുണ്ടായിരുന്നത്. അതിനുശേഷം അവരുടെ അധിപത്യത്തിലുണ്ടായിരുന്ന ഗ്രാനുല പിടിച്ചെടുത്തു കഴിഞ്ഞപ്പോള്‍ അവരുടെ ശക്തി ക്ഷയിച്ചു. സ്പെയിന്‍റെ തെക്കന്‍ ഭാഗമായ ആന്‍റുലൂഷ്യയിലും ഗ്രാനഡയിലുമാണ് പണ്ട് മുസ്ലീങ്ങള്‍ ഭരിച്ചിരുന്നത്.
ഗ്രാനഡയിലാണ് കൂടുതൽ മുസ്‌ലിം ഭൂരിപക്ഷം ഉണ്ടായിരുന്നത്. സ്‌പെയിനിലെ മുസ്ലീങ്ങൾ നിർബന്ധിത പരിവർത്തനത്തിനു വിധേയരായി എന്ന് ചരിത്രരേഖകൾ കാണിക്കുന്നു. ഗ്രാനഡയിലെ ഒരു മുസ്‌ലിം പള്ളിയിൽ ബാങ്കുവിളിക്കുന്നു എന്ന പേരിൽ യൂട്യൂബിൽ 2007 ജൂൺ 13 ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പോസ്റ്റിൽ നൽകിയിട്ടുള്ളത് തെറ്റായ വാർത്തയാണ് എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സ്‌പെയിനിൽ ബാങ്കുവിളിക്ക് നിരോധനം ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ തെറ്റാണ്.

Title:ബാങ്കുവിളി സ്പെയിൻ 500 വർഷമായി നിരോധിച്ചിരിക്കുകയായിരുന്നു എന്ന് തെറ്റായ പ്രചരണം
Fact Check By: Vasuki SResult: False
