
വിവരണം
കണ്ണൂര്‍ അത്തായകുന്നു സ്കൂളില്‍ നിന്നും ശുചീകരണ സാമഗ്രികള്‍ അടിച്ചു മാറ്റി കൊണ്ടുപോകുന്ന സിപിഎം കോര്‍പ്പൊറേഷന്‍ കൗണ്‍സിലറെ നാട്ടുകാരും പോലീസും കയ്യോടെ പിടികൂടുന്നു. പോലീസ് തടഞ്ഞിട്ടും സാധനങ്ങള്‍ സിപിഎം നേതാവ് ധിക്കരിച്ച് കൊണ്ടുപോയി. എന്ന പേരില്‍ ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ തന്‍റെ കയ്യില്‍ ഒരു പ്ലാസ്ടിക് കിറ്റ് നിറച്ച് സാധനങ്ങളും മറുകയ്യില്‍ ചൂലുകളും സാധനങ്ങളുമായി നില്‍ക്കുമ്പോള്‍ ചുറ്റും പോലീസുകാര്‍ കൂടി നില്‍ക്കുന്നതുമാണ് ഈ ചിത്രം. മാപ്ലാവുകൾ എന്ന കഴുതകൾ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഓഗസ്റ്റ് 12ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 7,800ല്‍ അധികം ഷെയറുകളും 746ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്ണൂരില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടുണ്ടോ? ദുരിതാശ്വാസ ക്യാംപില്‍ നിന്നും സിപിഎം നേതാവ് ശുചീകരണ സാമഗ്രികള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
Archived Link |
വസ്‌തുത വിശകലനം
എല്‍ഡിഎഫ് മുന്നണിയിലെ ഐഎന്‍എല്‍ സ്വതന്ത്രനും ശാദുലിപ്പള്ളി വാര്‍ഡ് കൗണ്‍സിലറുമായ ടി.കെ അഷറഫാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. കൗണ്‍സിലറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതോടെ വിഷയത്തെ കുറിച്ച് കൗണ്‍സിലര്‍ പ്രതികരിച്ചതിങ്ങനെയാണ്-
പ്രദേശത്ത് വെള്ളപൊക്കത്തില്‍ അകപ്പെട്ട വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ശുചീകരണ സാമഗ്രികളുമായി പോകുന്ന ചിത്രമാണ് ക്യാംപില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു എന്ന പേരില്‍ പ്രചരിക്കുന്നത്. പോലീസിന്‍റെയും നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് ശുചീകരണ സാമഗ്രികള്‍ കൈപ്പറ്റിയത്. ഇതിന്‍റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും ലഭ്യമാണ്. മാത്രമല്ല പ്രവര്‍ത്തകരോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിത്രങ്ങളുമുണ്ട്. കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ്, സംഘപരിവാര്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ നുണ പ്രചരണം നടത്തിയ കഥ മാത്രമാണ് ശുചീകരണ സാധനങ്ങല്‍ മോഷ്ടിച്ചു കൊണ്ടുപോയി എന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലുള്ള കുപ്രചരണങ്ങള്‍ മാത്രമാണിതെന്നും കൗണ്‍സിലര്‍ ടി.കെ.അഷറഫ് പറഞ്ഞു.
സംഭവം നടന്നത് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് കീഴിലാണ്. സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെടുകയും വിഷയത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പ്രതികരിച്ചത്.
ശുചീകരണ സാമഗ്രികള്‍ ക്യാംപില്‍ നിന്നും കൈപ്പറ്റുന്ന വീഡിയോ-
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുള്ള ചിത്രം-

പ്രദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്ത-


Archived Link | Archived Link |
നിഗമനം
അടിസ്ഥാന രഹിതമായി കെട്ടിച്ചമയ്ക്കപ്പെട്ട കഥമാത്രമാണ് കൗണ്‍സിറിനെതിരെ പ്രചരിച്ചതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. മാത്രമല്ല സിപിഎം കൗണ്‍സിലറല്ല ടി.കെ.അഷറഫ്. ഐഎന്‍എല്‍ പാര്‍ട്ടി പ്രതിനിധിയാണ് ഇദ്ദേഹം. സംഭവത്തെ കുറിച്ച് തെളിവ് സഹിതം കൗണ്‍സിലര്‍ തന്നെ തന്‍റെ നിരപരാധിത്തം തെളിയിച്ച സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സിപിഎം നേതാവ് ദുരിതാശ്വാസ ക്യാംപിലെ ശുചീകരണ സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകുന്ന ചിത്രമാണോ ഇത് ?
Fact Check By: Dewin CarlosResult: False
