‘ദുരിതാശ്വാസ ക്യാംപില്‍ സിപിഎം നേതാവിന്‍റെ ഭരണം’ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ എപ്പോള്‍ നടന്ന സംഭവത്തിന്‍റേതാണ്?

രാഷ്ട്രീയം

വിവരണം

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭരണം

ബിസ്കറ്റ് ചോദിച്ച കുട്ടിയെയും വസ്ത്രം ചോദിച്ച വൃദ്ധയെയും പരിസഹിച്ച് നേതാവ് എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ തവണ സംഭവിച്ചതിന് സമാനമായ രീതിയില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ നിരവധി ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് സിപിഎമ്മിന്‍റെ ഗുണ്ടായിസമെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നത്. മാപ്ലാവുകൾ എന്ന കഴുതകൾ

എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഓഗസ്റ്റ് 11നാണ് ഇത്തരമൊരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 18,000ല്‍ അധികം ഷെയറുകളും 2,100ല്‍ അധികം ലൈക്കുകളും ചുരിങ്ങിയ സമയത്ത് തന്നെ ലഭിച്ചിട്ടുണ്ട്. നിലവിലെ പ്രളയസമാനമായ സാഹചര്യത്തില്‍ തുറന്നിരിക്കുന്ന ക്യാംപില്‍ ദൃശ്യമെന്ന പേരിലാണ് പലരും ഇത് ഷെയര്‍ ചെയ്തിരിക്കുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ എപ്പോള്‍ സംഭവിച്ചതാണ്?  ഇപ്പോള്‍ അമ്പലപ്പുഴയിലെ ക്യാംപില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ട് തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച വീഡിയോകളുടെ കമന്‍റ് സെക്ഷനില്‍ ഇത് കഴിഞ്ഞ വര്‍ഷം നടന്ന സംഭവമാണെന്ന് പലരും കമന്‍റ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദ് റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തയുടെ ലിങ്ക് കണ്ടെത്താന്‍ കഴിഞ്ഞു. 2018 ഓഗസ്റ്റ് 30നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ  വെബ്‌സൈറ്റില്‍ ഈ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് ഇതെ സമയത്ത് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടിയായ എഫ്ഐആര്‍ വാര്‍ത്ത വീണ്ടും നല്‍കിയിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഇത് വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്ന പേജില്‍ ഇത് കഴിഞ്ഞ വര്‍ഷം നടന്നതാണെന്ന് പറയുന്നതേയില്ല. മാത്രമല്ല ഈ വീഡിയോ കഴിഞ്ഞ ദിവസം ക്യാംപില്‍ നടന്നതാണെന്ന് തെറ്റദ്ധരിച്ച് ഷെയര്‍ ചെയ്യുന്നവരുടെ എണ്ണം വളരെ അധികമാണ്. പ്രളയത്തില്‍ ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ തന്നെയാണ് വ്യാപകമായി രീതിയില്‍ തെറ്റ്ദ്ധരിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

2018ലെ വാര്‍ത്ത റിപ്പോര്‍ട്ട്-

Archived Link

Youtube

നിഗമനം

2018ലെ വീഡിയോയാണ് 2019ല്‍ ഇപ്പോള്‍ വീണ്ടും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ ഇത് പഴയ വീഡിയോയാണെന്ന് വീഡിയോയുടെ തലക്കെട്ടില്‍ നല്‍കിയിട്ടില്ലെന്ന് മാത്രമല്ല ഇപ്പോള്‍ നടന്ന സംഭവമെന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പുതിയ സംഭവമാണെന്ന് തെറ്റ്ദ്ധരിക്കപ്പെട്ട് നിരവിധി പേര്‍ ഇത് ഷെയര്‍ ചെയ്യുന്നതു കൊണ്ട് തന്നെ തെറ്റായ സന്ദര്‍ഭത്തില്‍ തെറ്റ്ദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് പ്രചരിപ്പിച്ചിരിക്കന്നതെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:‘ദുരിതാശ്വാസ ക്യാംപില്‍ സിപിഎം നേതാവിന്‍റെ ഭരണം’ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ എപ്പോള്‍ നടന്ന സംഭവത്തിന്‍റേതാണ്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •