
വിവരണം
“ബിജെപി സ്ഥാനാർഥി പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, എതിർപാർട്ടിയുടെ പോളിംഗ് ഏജന്റുമാരെ ഇറക്കി വിടുകയും ചെയ്യുന്നു !” എന്ന വിവരണവുമായി 2019 മെയ് 24 മുതല്‍ Joy Mandapathil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ ബംഗാളിയിലാണ്. വീഡിയോയില്‍ ഒരു നീല കുര്‍ത്ത ധരിച്ച വ്യക്തി ക്യുവില്‍ നില്കുന്ന വോട്ടര്‍മാരോട് എന്തോ പറയുന്നതായി കാണാം. പക്ഷെ ബംഗാളി ഭാഷയില്‍ ആയതിനാല്‍ ഈ വ്യക്തി ഏത് പാര്‍ട്ടിയുടെതാന്നെണ് അറിയാന്‍ സാധിക്കുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഈ പോസ്റ്റ് വിശ്വസിച്ച് പലരും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി സ്ഥാനാര്‍ഥി തന്നെയാണോ? ഈ സംഭവം എപ്പോഴാണ് നടന്നത്? ഈ സംഭവം എവിടെയാണ് നടന്നത്? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
വീഡിയോയുടെ അടിക്കുറിപ്പും ഭാഷയും ബംഗാളിയില്‍ ആയതിനാല്‍ ഞങ്ങള്‍ ഈ വീഡിയോ പരിഭാഷ ചെയ്തുനോക്കി. പരിഭാഷ ചെയ്തപ്പോള്‍ ഈ സംഭവം എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലായി. വീഡിയോയില്‍ നീല കുര്‍ത്ത ധരിച്ച വ്യക്തി ബിജെപിയുടെ സ്ഥാനാർത്ഥിയല്ല. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതാവാണ്. അബ്ദുല്‍ ജലില്‍ അഹമ്മദ് എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്.


അദേഹത്തിന്‍റെ ഫെസ്ബൂക് പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് മുകളില്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കവര്‍ ഫോട്ടോയില്‍ മമത ബാനര്‍ജീയുടെ ഒപ്പം വീഡിയോയില്‍ കാണുന്ന അതേ കുര്‍ത്ത തന്നെ ധരിച്ചാണ് നില്‍ക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഈ സംഭവം കഴിഞ്ഞ കൊല്ലം നടന്ന ബംഗാള്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലെതാണ്. വോട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ അബ്ദുല്‍ ജലില്‍ അഹമ്മദ് വോട്ടര്‍ മാരോട് ടിഎംസിക്ക് വോട്ട് നല്‍കാന്‍ അപേക്ഷിക്കുകയാണ്. അതിനു ശേഷം അദ്ദേഹം ബൂത്തിന്‍റെ അകത്ത് ചെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. അതിനെ ശേഷം ഒരു സ്വതന്ത്ര സ്ഥാനർത്ഥിയുടെ പ്രതിനിധികളെ പുറത്താക്കുന്നതിന്റെ ദ്രിശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. ABP ആനന്ദ് എന്ന ബംഗാളി ചാനല്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത്.
ഈ വീഡിയോ പലരും ട്വിറ്റരിലും ഷെയര്‍ ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി എങ്ങനെ വോട്ട൪മാരെ ഭിഷണിപ്പെടുത്തുന്നു നോക്കു എന്ന് വിവരണവുമായി പ്രസിദ്ധികരിച്ച ചില ട്വീറ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.
നിഗമനം
വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി സ്ഥാനാര്‍ഥിയല്ല പകരം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജില്ല നേതാവാണ്. ഈ വീഡിയോ കഴിഞ്ഞ കൊല്ലം ബംഗാളില്‍ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെതാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഈ നേതാവ് ബിജെപിയുടെതാണോ…?
Fact Check By: Harish NairResult: False
