
വിവരണം
കേരളത്തിൽ കോവിഡ് ഭീഷണി ഒരു വിധം മാറി വന്നപ്പോഴാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയത്. അതിനാല്‍ വീണ്ടും കേരളത്തിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങി.
തമിഴ്നാട് കേരള അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ പാസ് ഇല്ലാത്ത ആളുകൾ കടന്നുവന്നത് കഴിഞ്ഞദിവസം വിവാദം സൃഷ്ടിച്ചിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പില്‍ ടി എൻ പ്രതാപന്‍, അനില്‍ അക്കര എംപിമാരായ രമ്യഹരിദാസ് വി കെ ശ്രീകണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ വാളയാർ ചെക്പോസ്റ്റിലെത്തിയവര്‍ക്ക് മനുഷ്യത്വ പരിഗണന നല്‍കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
ചെക്ക് പോസ്റ്റ് കടന്നെത്തുവരെകടത്തിവിട്ട് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അവിടെ നിൽക്കുന്നവർ മണിക്കൂറുകളായി കാത്തുനിൽക്കുകയാണ് എന്നും പാസ് ബാധകമാക്കാതെ മനുഷ്യത്വ പരിഗണന നൽകി അവരെ കടത്തിവിട്ട് ഇൻസ്റ്റിറ്റ്യൂഷണൽ ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ഇതേതുടർന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് പലതരം വാർത്തകൾ മാധ്യമങ്ങളിൽ വന്നു തുടങ്ങി.
ഈ സംഭവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഷാഫിയും പ്രതാപനും രമ്യയും കോവിഡ് രോഗിയോട് ഒപ്പമുള്ള വീഡിയോ കയ്യിലുണ്ടെന്നും സ്വകാര്യത മാനിച്ച് പുറത്തു വിടുന്നില്ല എന്നും അരുൺ എന്ന അടിക്കുറിപ്പുമായി 24 ന്യൂസ് ചാനൽ ചാനലിന്‍റെ ലോഗോയോടൊപ്പം അരുൺകുമാറിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചു വാർത്ത തെറ്റാണെന്നും പ്രചരണം അടിസ്ഥാന രഹിതമാണ് എന്നും അന്വേഷണത്തിൽ വ്യക്തമായി. വാർത്തയുടെ വസ്തുത താഴെ കൊടുക്കുന്നു
വസ്തുത വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാൻ 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകനായ അരുൺകുമാറുമായി ബന്ധപ്പെട്ടു. അരുൺകുമാർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ് “ഈ വാർത്ത തെറ്റാണ്. ഷാഫിയും പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ വാളയാറിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഏകദേശം ആ പരിസരത്ത് കോവിഡ് രോഗി ഉണ്ടായിരുന്നു. കോവിഡ് രോഗി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഈ സംഭവം നടക്കുന്ന സമയത്ത് കോവിഡ് രോഗി ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്നു എന്നുമാത്രമാണ് പറഞ്ഞത്. ഈ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.”
കൂടാതെ ഞങ്ങള്‍ രമ്യ ഹരിദാസുമായി സംസാരിച്ചിരുന്നു. “ചെക്ക് പോസ്റ്റില്‍ ഞങ്ങള്‍ കുറച്ചു പേര്‍ അന്വേഷിക്കാനായി പോയതാണ്. അല്ലാതെ അവിടെ മാധ്യമ പ്രചരണം പോലെ സമരം ഒന്നും ഉണ്ടായിരുന്നില്ല. കേരളത്തിലേയ്ക്ക് വന്ന കുറച്ചുപേരെ ഇവിടേയ്ക്ക് കടത്തി വിടുന്നില്ല, മാത്രമല്ല, തമിഴ്നാട് പോലീസ് അവരെ തിരികെ അവിടെയ്ക്കും പ്രവേശിക്കുന്നില്ല. ഞങ്ങള്‍ വൈകീട്ട് ആറു മണി മുതല്‍ രാത്രി ഏകദേശം 10 മണിവരെയാണ് അവിടെ ഉണ്ടായിരുന്നത്. കോവിഡ് സ്ഥിരീകരിച്ചയാള്‍ രാവിലെയാണ് അവിടെ വന്നത് എന്നും അയാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ ക്വാറന്‍റൈനില്‍ ആക്കി എന്നും കളക്ടര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഞങ്ങളും പോലീസും കുറച്ച് അകന്നു മാറിയാണ് നിന്നിരുന്നത്. അവിടെ വന്ന ആളുകളുമായി യാതൊരു തരത്തിലും സമ്പര്‍ക്കം ഉണ്ടായിട്ടില്ല.” ഇതാണ് രമ്യ ഹരിദാസ് നല്കിയ മറുപടി.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ കോവിഡ് രോഗി അവരോടൊപ്പം ഉണ്ടായിരുന്നു എന്ന തരത്തില്‍ 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ പറഞ്ഞു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അരുണ്‍ കുമാറും രമ്യ ഹരിദാസും അറിയിച്ചിട്ടുണ്ട്.

Title:കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെക്ക് പോസ്റ്റില്‍ കോവിഡ് രോഗിയോടൊപ്പം ഉണ്ടായിരുന്നു എന്ന പ്രചരണം തെറ്റാണ്…
Fact Check By: Vasuki SResult: False
