
വിവരണം
മത സൗഹാർദ്ദം ഉയർത്തിക്കാട്ടുന്ന ചില പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നാം ഇടയ്ക്കിടെ കാണാറുണ്ട്. മുസ്ലിം ദേവാലയങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾക്ക് സ്വീകരണം നൽകുന്നതും അതുപോലെ ചില ക്ഷേത്രങ്ങളിൽ മുസ്ലിം മത പുരോഹിതരെ സ്നേഹാദരവുകളോടെ സ്വീകരിക്കുന്നതുമായ പോസ്റ്റുകൾ ഉദാഹരണങ്ങളാണ്.
കഴിഞ്ഞ ദിവസം മുതൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുസ്ലിം വേഷധാരിയായ ഒരു വ്യക്തി രണ്ടു ഹിന്ദുവധുവേഷം ധരിച്ച രണ്ടു പെൺകുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും ഒപ്പം ഒരു വിവരണവും ചേർത്താണ് പോസ്റ്റിന്‍റെ പ്രചാരണം. “ഈ മുസ്ലിം യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം :ആരോരം ഇല്ലാത്ത ഹിന്ദു സഹോദരിമാരുടെ ഇദ്ദേഹം ചെയ്‌തത് കണ്ടോ”

എന്ന വിവരണത്തോടൊപ്പം ഇതേ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിന്‍റെ ലിങ്കും പോസ്റ്റിലുണ്ട്.


വാർത്ത മത സൗഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഈ പെൺകുട്ടികളെ ഇദ്ദേഹം ദത്തെടുത്തതല്ല.
യാഥാർഥ്യം ഇതാണ്
ഞങ്ങൾ ഈ വാർത്ത പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ വാർത്ത പ്രസിദ്ധീകരിച്ച ഒരു മാറാതെ മാധ്യമത്തിന്‍റെ ലിങ്ക് ലഭിച്ചു.

വാർത്ത പ്രകാരം ഹിന്ദു-മുസ്ലിം മതമൈത്രിയുടെ ഈ മികവുറ്റ സംഭവം നടന്നത് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ്. ശിവഗാവ് താലൂക്കിലെ ബോധേഗാവ് ഗ്രാമത്തിലാണ് ചിത്രത്തിൽ കാണുന്ന ബാബാഭായി പത്താൻ എന്ന വ്യക്തിയുടെ വീട്. ഇദ്ദേഹത്തിന്‍റെ വീടിന്‍റെ മുൻവശത്താണ് ഈ പെൺകുട്ടികളുടെ വീട്. ഇവരുടെ അമ്മയായ സവിത എന്ന സ്ത്രീ ബാബാഭായിയെ സ്വന്തം സഹോദരനായാണ് കാണുന്നത്. മക്കളായ ഗൗരിയേയും സാവരിയെയും അവരുടെ സഹോദരനെയും പഠിപ്പിക്കാൻ സവിത വീട്ടുവേലയ്ക്ക് പോവുകവരെയുണ്ടായി. ഈ കുട്ടികളുടെ അച്ഛനുമായി സവിത വേർപിരിഞ്ഞു താമസിക്കുകയാണ്. സ്വന്തമായി സഹോദരന്മാരില്ലാത്ത സവിതയ്ക്ക് ബാബാഭായി ആ സ്ഥാനത്താണ്. എല്ലാ രക്ഷാബന്ധൻ ദിനത്തിലും സവിത രാഖി കെട്ടി നൽകുന്നതും ബാബാഭായി എന്ന ഈ സഹോദരന്‍റെ കൈയ്യിലാണ്. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ സഹോദരിമാർക്ക് അടുത്ത ഗ്രാമത്തിൽനിന്നും സഹോദരന്മാരായ യുവാക്കളുടെ ആലോചന വന്നു. ആലോചന കല്യാണത്തിലേയ്ക്ക് എത്തിക്കാൻ മുൻകൈ എടുത്തത് ബാബാഭായിയായിരുന്നു എന്നും വാർത്തയിൽ പറയുന്നു. തങ്ങളുടെ അച്ഛൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന കുട്ടികളുടെ ആഗ്രഹവും അവരുടെ ‘അമ്മാവന്റെ’ സ്ഥാനത്തുനിന്ന് ബാബാഭായി നിറവേറ്റിക്കൊടുത്തുവത്രെ.
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ പെൺകുട്ടികൾക്ക് അച്ഛനും അമ്മയുമുണ്ട്. അച്ഛൻ അവരെ പിരിഞ്ഞു താമസിക്കുകയാണ്. പെൺകുട്ടികൾക്ക് ആലോചന വന്നപ്പോൾ കല്യാണത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബാബാഭായി സഹായിച്ചു. പെൺകുട്ടികളുടെ വിവാഹവേളയിൽ കൈ പിടിച്ചു നൽകാൻ വീട്ടിൽ ആരും ഇല്ലാത്തതിനാൽ അയൽവാസിയും കുട്ടികൾ സ്വന്തം അമ്മാവനെ പോലെ കരുതുന്നയാളുമായ ബാബാഭായി പത്താൻ വരന്മാർക്ക് പെൺകുട്ടികളുടെ കൈ പിടിച്ചു നൽകുകയായിരുന്നു.
വിവാഹത്തിനുള്ള പണം മുഴുവൻ ചെലവാക്കിയത് ഇദ്ദേഹമാണെന്ന് ഒരിടത്തും വിവരണമില്ല.
ഈ പ്രചാരണത്തിന്‍റെ മുകളിൽ ഞങ്ങളുടെ തമിഴ് ടീം വസ്തുത അന്വേഷണം നടത്തിയിരുന്നു. റിപ്പോർട്ട് ഇവിടെ വായിക്കാം.
മറ്റൊരു വസ്തുതഅന്വേഷണ മാധ്യമമായ ബൂംലൈവ് അവരുടെ റിപ്പോട്ടിൽ കുട്ടികളുടെ അമ്മയായ സവിതയോടും ബാബാഭായിയോടും സംസാരിച്ചതായി കൂട്ടിച്ചേർത്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെന്നും അവർ അനാഥരല്ലെന്നും ലേഖനത്തിൽ പറയുന്നു.
കൂടാതെ സീ ന്യൂസ് സംഭവത്തെ പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ഇവിടെ നൽകുന്നു. കുട്ടികളുടെ അമ്മയുടെയും ബാബാഭായിയുടെയും വിശദീകരണം വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. ചിത്രത്തിലുള്ള പെൺകുട്ടികൾ അനാഥരല്ല. ഇവരെ അവരോടൊപ്പം നിൽക്കുന്ന ബാബാഭായി എന്ന വ്യക്തി ദത്തെടുത്തതുമല്ല. അയൽവാസിയായ ഇദ്ദേഹം ഒരു അമ്മാവന്‍റെ സ്ഥാനത്തു നിന്ന് വിവാഹം നടത്തി കൊടുക്കുകയായിരുന്നു.

Title:അനാഥരായ ഹിന്ദു പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത മുസ്ലിം യുവാവ്: ഈ വൈറൽ വാർത്തയുടെ യാഥാർഥ്യമറിയൂ
Fact Check By: Vasuki SResult: False
