
വിവരണം
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച് നിരവധി അറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ പ്രചരണങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും. ചിലപ്പോള്‍ കാലാവധി അവസാനിച്ചവ, ചിലപ്പോള്‍ നിര്‍ത്തലാക്കിയവ, മറ്റു ചിലപ്പോള്‍ സ്കോളര്‍ഷിപ്പുമായി ബന്ധമില്ലാത്ത ചില തട്ടിപ്പു വെബ്സൈറ്റുകളിലേയ്ക്ക് നയിക്കുന്നവ ഇങ്ങനെയാണ് പലപ്പോഴും കണ്ടുവരുന്നത്.
സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങളുടെ ഫാക്റ്റ് ചെക്കിങ് ടീം അന്വേഷണം നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പെട്ട ചില റിപ്പോര്‍ട്ടുകള്‍ താഴെ വായിക്കാം.
സർദാർ പട്ടേൽ സ്കോളർഷിപ്പ് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം എന്ന അറിയിപ്പ് തെറ്റാണ്…
ഇപ്പോള്‍ വീണ്ടും ഇതരത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിച്ചു പോരുന്നുണ്ട്.

അത് ഇങ്ങനെയാണ്: ഒരു പ്രത്യേക അറിയിപ്പ്.കേരളസര്ക്കാരും UDFഉം ചേർന്ന് ഹിന്ദുക്കളൊഴികെയുള്ള
9, 10, 11, 12 എന്ന ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കു വേണ്ടി അക്ഷയാ വഴി ഒരു സ്ക്കോളർഷിപ്പ് നല്കുന്നു. മിലാനാ സ്ക്കോളർ ഷിപ്പ്.!!! ക്രിസ്ത്യൻ, മുസ്ലിം പെൺകുട്ടികൾക്കു മാത്രം ആണ് നല്കുന്നത്. ഒരു കുട്ടിക്ക് 10000/- രൂപാ വച്ചു അക്ഷയാവഴിയാണ് നല്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി അക്ഷയായുമായി ബന്ധപ്പെടുക. (+919895303835)
കോണ്ഗ്രസും UDFഉം കേരളത്തിലെ വാര്ത്താ മാധ്യമങ്ങളും അറിഞ്ഞിട്ടും മൗനം പാലിച്ച് ഹിന്ദുക്കളോടുള്ള ഈ ചതിക്ക് കൂട്ടുനില്ക്കുകയാണ്..ഹിന്ദുക്കളെല്ലാം തുടര്ന്നും ഈ ഹിന്ദുവിരുദ്ധ പ്രസ്ത്ഥാനങ്ങളെ തന്നെ വളര്ത്തണം….
ie…വോട്ട് ചെയ്യണം…😎😎😎 — feeling alone.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണമാണ്. മിലാന എന്നൊരു സ്കോളര്‍ഷിപ്പ് ഇല്ല. ഈ പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ വാര്‍ത്തയെ പറ്റി അന്വേഷിക്കാനായി ആദ്യം ഫേസ്ബുക്കില്‍ തന്നെ തിരഞ്ഞപ്പോള്‍ ഇതേ പോസ്റ്റ് 2019 മുതല്‍ പ്രചരിക്കുന്നതാണെന്ന് മനസ്സിലായി.

യുഡിഎഫ് ഇത്തരത്തില്‍ ഒരു സ്കോളര്‍ഷിപ്പും നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാറിന് മുസ്ലിം നാടാര്‍ ഗേള്‍സ് സ്കോളര്‍ഷിപ്പ് എന്നൊരു പദ്ധതിയുണ്ട്. എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്കോളര്‍ഷിപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനേകം സ്കോളര്‍ഷിപ്പ് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനുണ്ട്. എല്ലാം സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റില്‍ വിശദമായി നല്കിയിട്ടുണ്ട്.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാരുമായോ യുഡിഎഫുമായോ യാതൊരു ബന്ധവുമില്ല. മാത്രമല്ല, അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റില്‍ നല്കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു സ്വകാര്യ വ്യക്തിയുടേതാണ്. ഒരു വര്‍ഷത്തിലധിമായി തന്‍റെ ഫോണിലേയ്ക്ക് പലരും സ്കോളര്‍ഷിപ്പിനെ കുറിച്ച് അറിയാനായി വിളിക്കുകയാണ് എന്നു അദ്ദേഹം പറഞ്ഞു. ആരോ തന്‍റെ നമ്പര്‍ ദുരുപയോഗം ചെയ്തതാണ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ ന്യൂനപക്ഷ മാന്ത്രാലയത്തിന്‍റെ കീഴില്‍ മൌലാന ആസാദ് ഫൌണ്ടേഷൻ നൽകുന്ന ഒരു സ്‌കോളർഷിപ്പ് ഉണ്ട്. ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആണ് മൌലാന ആസാദ് ഫൌണ്ടേഷന്‍റെ തലവൻ. മാത്രമല്ല ഇത് കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.

ആറ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് മാത്രമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനര്‍ പാർസികള്‍ എന്നിവരാണ് സ്കോളര്‍ഷിപ്പിന് അര്‍ഹര്‍. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡ് ആണ് യോഗ്യത. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ/രക്ഷിതാവിന്‍റെ വാർഷിക വരുമാനം രണ്ടു ലക്ഷം കവിയരുത്.
പർദാൻ, സർപഞ്ച്, മുനിസിപ്പൽ ബോർഡ്, കൗൺസിലർമാർ, എംഎൽഎ, എംപി അല്ലെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസർ എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ് അനിവാര്യമാണ്. സ്കോളര്‍ഷിപ്പ് തുക 5000 മുതല്‍ 6000 രൂപ വരെയാണ്.

പദ്ധതിയെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു യുട്യൂബ് വീഡിയോ താഴെ കൊടുക്കുന്നു.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കും സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് പദ്ധതികളുണ്ട്. ഇതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് പദ്ധതിയെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മിലാന എന്നൊരു സ്കോളര്‍ഷിപ്പ് ഇല്ല. സംസ്ഥാന സര്‍ക്കാരും യുഡിഎഫുമായി ചേര്‍ന്ന് നല്‍കുന്ന സ്കോളര്‍ഷിപ്പ് പദ്ധതികളില്ല. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍റെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

Title:കേരള സര്‍ക്കാരും യുഡിഎഫും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇതാണ്…
Fact Check By: Vasuki SResult: False
