
വിവരണം
വോട്ട് ചെയ്യാതെ പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയ സഖാവ് VS നും കുടുംബത്തിനും അഭിവാദ്യങ്ങൾ… എന്ന തലക്കെട്ട് നല്‍കി സിപിഎം മുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദന്‍റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ സമീര്‍ പറമ്പന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 63ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍റെ ഭരണത്തോടുള്ള അതൃപ്തി രേഖപ്പെടുത്താനാണോ വിഎസ് വോട്ട് ചെയ്യാതിരുന്നത്? വിഎസിന്‍റെ കുടുംബവും വോട്ട് രേഖപ്പെടുത്തിയിട്ടില്ലേ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി വി.എസ്.അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍ കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-
അച്ഛന്‍ വി.എസ്.അച്യുതാന്ദനും അമ്മ വസുമതിക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുള്ളതിനാല്‍ ഡോക്‌ടറിന്‍റെ നിര്‍ദേശ പ്രകാരം വിഎസ് വിശ്രമത്തിലാണ്. തിരുവനന്തപുരത്തെ വീട്ടിലാണ് ഇപ്പോള്‍ ഇരുവരുമുള്ളത്. പുന്നപ്ര പറവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബൂത്ത്. തിരുവനന്തപുരത്ത് നിന്നും ഇത്ര ദൂരം യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടെങ്കിലും വോട്ടര്‍ മണ്ഡലത്തില്‍ തന്നെ വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനയുള്ളതിനാല്‍ ആ മാര്‍ഗവും സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
അതെ സമയം അരുണ്‍കുമാറും കുടുംബവും പുന്നപ്രയില്‍ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകനായ അര്‍ജ്ജുന്‍റെ കന്നി വോട്ടായിരുന്നു ഇത്തവണ.
നിഗമനം
പ്രായാധിക്യം മൂലമുള്ള അവശതകള്‍ മൂലമാണ് വി.എസ്.അച്യുതാനന്ദനും ഭാര്യക്കും തിരുവനന്തപുരത്ത് നിന്നും പുന്നപ്രയിലെ പറവൂര്‍ സ്കൂളില്‍ എത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. അരുണ്‍ കുമാറും കുടുംബവും പറവൂരില്‍ എത്തി വോട്ട് രേഖപ്പെടുത്തി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് അനുമാനിക്കാം..

Title:പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തി വി.എസ്.അച്യുതാനന്ദനും കുടുംബവും വോട്ട് ചെയ്തില്ല എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
