
വിവരണം
T G Gopakumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഏകദേശം 1300 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.കടമുടക്കി കിടക്കുന്ന പശുവിനെ ഓടിച്ചാൽ കടക്കാരന്റെ ജീവൻ പോകും, സംഘികൾ എടുക്കും.മനുഷ്യന് കന്നുകാലിയുടെ വില പോലുമില്ലാത്ത രാജ്യം” എന്ന വിവരണം നൽകി ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉപഭോക്താക്കൾ വസ്ത്രങ്ങൾ വാങ്ങാൻ നിൽക്കുന്നതും അതോടൊപ്പം ഒരു കാല കടയ്ക്കുള്ളിൽ കയറി കിടക്കുന്നതുമായ ദൃശ്യമാണ് ചിത്രത്തിലുള്ളത്.
ഈ ചിത്രം സത്യമായിരിക്കുമോ..? ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കാള ഇങ്ങനെ കയറുമോ..? അതോ ഇത് വെറും ഫോട്ടോഷോപ്പ് ചിത്രമായിരിക്കുമോ..? കാണുമ്പോൾ കൗതുകം തോന്നുന്ന ഈ ചിത്രത്തിന്‍റെ യാഥാർഥ്യമെന്താണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ഈ ചിത്രം google reverse image , yandex എന്നിവ വഴി തിരഞ്ഞു നോക്കി. നിരവധി ഫലങ്ങളാണ് ചിത്രത്തെപ്പറ്റി ലഭിച്ചത്.


നിരവധി വിദേശ വെബ്‌സൈറ്റുകൾ ചിത്രം ഇന്ത്യയിൽ നിന്നുള്ള വിചിത്രമായ ചിത്രങ്ങളുടെ വിഭാഗത്തിൽ പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാനമായ മറ്റു ചിത്രങ്ങളും ഇതോടൊപ്പമുണ്ട്.

അന്വേഷണത്തിൽ ലഭിച്ച ചില ലിങ്കുകളിൽ നിന്നും ചിത്രം വരാണസിയിലേതാണെന്ന സൂചന ഉണ്ടായിരുന്നു. സൂചനയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിത്രം വാരാണസിയിലേതു തന്നെയാണെന്ന് വ്യക്തമായി.

archived link | groups.io |
archived link | lifeza.livejournal |
archived link | pinterest |
ഭാരതീയർ നാൽക്കാലികളെ വേറിട്ട് കാണുന്നില്ലെന്ന വിവരണത്തോടെ ചില വെബ്‌സൈറ്റുകൾ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” ചീനക്കടയിലെ കാള എന്നത് ഇവിടെ പറഞ്ഞു പഴകിയ പ്രയോഗമല്ല.മറിച്ച് യാഥാർഥ്യമാണ്. തുണിത്തരങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ ഒരു കാള കടയ്ക്കുള്ളിൽ കിടപ്പുണ്ടെങ്കിലോ…? ഇന്ത്യയിൽ ഇതൊരു വേറിട്ട കാഴ്ചയല്ല. ഒരു സാധാരണ സംഭവം മാത്രം. മൃഗങ്ങളോട് ഇണങ്ങി ജീവിക്കുന്നതിൽ ഭാരതീയർ നമ്മളേക്കാൾ മുൻപന്തിയിലാണ്” എന്ന വിവരണത്തോടെയാണ് monagiza.com എന്ന വെബ്‌സൈറ്റ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link | monagiza |
ഇതേ വിവരണം തന്നെ നൽകി മറ്റൊരു വെബ്‌സൈറ്റായ worldation.com ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | worldation |
david levene എന്ന ഫോട്ടോഗ്രാഫർ the guardian എന്ന മാധ്യമത്തിന് വേണ്ടി 2007 ൽ വാരാണസിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്‌നൗ ചിക്കൻ ടെക്സ്റ്റൈൽ ഹൌസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സന്ദർശകനായിരുന്ന നന്ദി ബാബാ എന്ന കാളയുടേതാണ് മുകളിൽ നൽകിയ ചിത്രം എന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

archived link | theguardian |
കൂടാതെ James Wills എന്ന അമേരിക്കൻ സഞ്ചാരി വാരാണസി സന്ദർശിച്ച വേളയിൽ നന്ദി ബാബയെക്കുറിച്ച് ലക്‌നൗ ചിക്കൻ ടെക്സ്റ്റൈൽ ഷോപ്പിൽ ചെന്ന് ഷൂട്ട് ചെയ്ത ഒരു ഹൃസ്വ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
തുടർന്ന് ലക്‌നൗ ചിക്കൻ ടെക്സ്റ്റൈൽ ഹൌസ് എന്ന കീ വെർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ithappensinvaranasi.എന്ന വെബ്‌സൈറ്റിൽ നിന്നും ഒരു വാർത്ത ലഭിച്ചു. 2008 ഓഗസ്റ്റ് 22 നാണ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇത് വാരണാസിയിൽ നിന്നുമുള്ളതാണ് എന്ന തലക്കെട്ടിലാണ് വാർത്ത. ബനാറസ് നിവാസികൾ നന്ദി ബാബ എന്നാണ് ഈ കാളയെ വിളിച്ചുപോരുന്നത്. സ്വദേശികളും വിദേശികളും തീർത്ഥാടകരുമുൾപ്പെടെ ആയിരങ്ങളാണ് ദിവസവും ബനാറസ് സന്ദർശിക്കാൻ എത്തുന്നത്.
പ്രകൃതിയോടുള്ള നന്ദി പ്രകാശനം ബനാറസ് നിവാസികളുടെ ജീവിത രീതിയിൽ നിഴലിക്കുന്നു. പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ തുടങ്ങിയവയെ ഹിന്ദുക്കൾ ആരാധിക്കുന്നു. വിചിത്രവും ഒപ്പം അർത്ഥവത്തായതുമായ നിരവധി കാഴ്ചകൾ നിങ്ങൾക്ക് ഈ നഗരത്തിൽ കാണാനാകും.
നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗോദോലിയ പള്ളിയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്.

അവരുടെ കടയുടെ ബോർഡിൽ ഒരു കാളയുടെ ചിത്രമുണ്ട്. നാല് വര്ഷം മുമ്പ് നന്ദിബാബ ഉദ്ഘാടനം ചെയ്ത കടയാണിത്. ഫലങ്ങളും മധുര പലഹാരങ്ങളും കടയ്ക്കുള്ളിൽ നിറച്ച് ചുവന്ന റിബ്ബൺ കൊണ്ട് കവാടം ബന്ധിച്ചു വച്ച ശേഷം അവ ഭക്ഷിക്കാൻ നന്ദിബാബയെ ക്ഷണിച്ചു. റിബ്ബൺ ഭേദിച്ച് നന്ദി അകത്തുകടന്നു. അങ്ങനെ ഷോപ്പ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പരമശിവന്റേയും നന്ദിയുടെയും മനോഹരമായ ചിത്രം കടയിലുണ്ട്. വിശ്രമിക്കണമെന്നു തോന്നുമ്പോൾ നന്ദി ബാബ കടയ്ക്കുള്ളിൽ ആരെയും അലോസരപ്പെടുത്താതെയും ഉപഭോക്താക്കളെ തടസ്സപ്പെടുത്താതെയും ഒതുങ്ങി കിടക്കും. ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനല്ല നന്ദി. നന്ദിയുടെ സാന്നിധ്യം കടയുടെ പ്രശസ്തിയും വരുമാനവും വർദ്ധിപ്പിക്കുന്നു. ഇത്രയും കാര്യങ്ങളാണ് വാർത്തയിലുള്ളത്.
വാർത്തയുടെ സ്ക്രീൻഷോട്ട് :

archived link | it happens in varanasi |
ഈ വാർത്ത മറ്റൊരിടത്തും കാണാനില്ല. വാർത്തയിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ..? നന്ദി ബാബ എന്ന കാളതന്നെയാണോ ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്…? ഈ സംശയം ദൂരീകരിക്കാൻ ഞങ്ങൾ ഒരു ബിസിനസ്സ് സംബന്ധമായി വ്യാപാരികൾക്ക് പ്രോത്സാഹനം നൽകുന്ന ഒരു വെബ്‌സൈറ്റിൽ നിന്നും ലഭ്യമായ ലക്‌നൗ ചിക്കൻ ടെക്സ്റ്റൈൽ ഷോപ്പിന്‍റെനമ്പറിൽ ബന്ധപ്പെട്ടു. കടയുടമയായ നവീൻ സുവാനിസുമായി സംസാരിച്ചു. വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നന്ദി ബാബ ഉദ്ഘാടനം നിർവഹിച്ച കാര്യങ്ങൾ അടങ്ങിയ ഒരു ഹൃസ്വ വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ വീഡിയോ ലഭ്യമായി.
കൂട്ടത്തിൽ ഒരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും പ്രിയങ്കരനായിരുന്നു നന്ദിബാബ ഇന്ന് ജീവനോടെയില്ല. കുറച്ചുനാൾ മുമ്പ് ഈ ലോകത്തു നിന്നും വിട പറഞ്ഞു.
ഈ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വാർത്തയാണെന്നാണ്.
മാത്രമല്ല, വരാണസി തെരുവുകളിൽ പശുക്കളും കാളകളും ഒരു നിത്യ കാഴ്ചയാണ്. വരാണസി നിവാസികളോ സഞ്ചാരികളോ അവയുടെ നേർക്ക് ഉപദ്രവം ഉണ്ടാക്കാറില്ല. അവ തിരിച്ചും ഉപദ്രവിക്കാറില്ല. വാരാണസി തെരുവുകളിലെ ചില ചിത്രങ്ങൾ :




നിഗമനം
ഈ പോസ്റ്റിലെ ആരോപണം തീർത്തും തെറ്റാണ്.വാരാണസിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഒരു വ്യാഴവട്ടക്കാലം മുമ്പ് സന്ദർശകനായി എത്തിയ നന്ദി എന്ന ഓമനയായ കാളയുടെ ചിത്രമാണിത്. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ കടയിൽ അതിക്രമിച്ചു കയറിയ പശുവിനെ സംഘികളെ ഭയന്ന് ഓടിച്ചു കളയാതെ സമ്മർദ്ദത്തിലായ കടയുടെ ചിത്രമല്ല.മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കിയശേഷം പ്രീയ വായനക്കാർ പോസ്റ്റിനോട് പ്രതികരിച്ചാലും.
