
വിവരണം
Watsaap warning
ഇന്നുമുതൽ മൂന്ന് ദിവസത്തേക്കു വാട്സാപ്പ് ഇന്ത്യയിൽ താത്കാലികമായി നിർത്തി വെക്കുന്നു. വാട്സാപ്പ് സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയം ഉള്ളതായി വാട്സാപ് അഡ്മിനിസ്റ്റർ mr. Albertine henry അറിയിച്ചു. പേഴ്സണൽ ഡാറ്റാസ് ഒന്നും തന്നെ 3 ദിവസത്തേക്ക് പരസ്പരം കൈമാറാൻ പാടുള്ളതല്ല.
Please Share your friends
ജൂലൈ മൂന്നിന് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയകോടെ നിരവധി പ്രചരണങ്ങളാണ് ഇതെ കുറിച്ച് പ്രചരിച്ചത്. അത്തരത്തിലൊന്നാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്രധാനമായി വാട്സാപ്പ് വഴിയാ ഈ സന്ദേശം ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സാപ്പ് അഡ്മിനിസ്ട്രേറ്റര്‍ സര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നെന്നും 3 ദിവസത്തേക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നുമൊക്കെയാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം വിശ്വസിച്ച് നിരവധി പേര് ഇത് ഷെയര്‍ ചെയ്തതോടെ വൈറലായി മാറി.
പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ചുവടെ-
എന്നാല്‍ മൂന്ന് പ്രമുഖ സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം തകരാറിലായത് സര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണോ? മൂന്നു ദിവസത്തേക്ക് ഡാറ്റ കൈമാറാന്‍ പാടില്ലെന്ന് വാട്സാപ്പ് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞിട്ടുണ്ടോ? മൂന്നു ദിവസത്തേക്ക് വാട്സാപ്പ് ഇന്ത്യയില്‍ നിര്‍ത്തിവച്ചോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ഫെയ്സ്ബുക്ക് ഉള്‍പ്പടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സമൂഹമാധ്യമങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചത്. ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ സന്ദേശം എന്നിവ അയക്കാനോ കൈപ്പറ്റാനോ കഴിയാത്ത വിധത്തിലുള്ള തകരാറാണ് അനുഭവപ്പെട്ടത്. എന്നാല്‍ 9-10 മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച് മൂന്നു ആപ്പുകളും പഴയപടി പ്രവര്‍ത്തിച്ച് തുടങ്ങി. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകം എമ്പാടും ഒരേപോലെ സംഭവിച്ചതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്ർട്ട് ചെയ്തിട്ടുണ്ട്. ചില യൂസേഴ്സിന് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും തകരാര്‍ കണ്ടെത്തുകയും അത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെന്നും ആപ്പുകള്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ഫെയ്സ്ബുക്ക് ഔദ്യോഗികമായി ട്വീറ്റും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം പറഞ്ഞത് പോലെ അത് പരിഹരിക്കപ്പെടുകയും ചെയ്തു. ബിസിനസ് ടുഡേ സമൂഹമാധ്യമത്തിലെ ഭീമന്മാര്ക്ക് ലോകം എമ്പാടം ഒരേ പോലെ സംഭവിച്ച തകരാറിനെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിനസ് ടുഡേയില്‍ മാത്രമല്ല ഒരു അന്താരാഷ്ട്ര മാധ്യമങ്ങളും വാട്സാപ്പ് അഡ്മിനിസ്ട്രേറ്റര്‍ ആല്‍ബെര്‍ട്ടൈന്‍ ഹെന്റി എന്നയൊരാള്‍ നല്കിയ മുന്നറിയിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ 3 ദിവസത്തേക്ക് ഇന്ത്യയില്‍ ലഭിക്കില്ലെന്ന് പറഞ്ഞ വാട്സാപ്പ് 10 മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തിച്ചും തുടങ്ങി. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഡൗണ്‍ ആയതോടെ വ്യാജ വാര്‍ത്ത പ്രചരണം മലയാളത്തില്‍ പൊടിപൊടിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയില്‍ പലതരത്തിലുള്ള വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെട്ടതില്‍ നിന്നും മലയാളികള്‍ മെനഞ്ഞെടുത്തതായും വാര്‍ത്ത റിപ്പോര്‍ട്ടില്‍ സ്ക്രീന്‍ഷോട്ട് സഹിതം വ്യക്തമാക്കുന്നുണ്ട്.
ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട്-
ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക ട്വീറ്റ്-
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്-
Asianet Archived | Business Today Archived | Facebook Archived |
നിഗമനം
വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഭാഗികമായ സാങ്കേതിക തകരാര്‍ മൂലമാണ് പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ മൂന്നും ഇപ്പോള്‍ പഴയപടി തകരാര്‍ പരിഹരിക്കപ്പെട്ട ശേഷം പ്രവര്‍ത്തിക്കുന്നുമുണ്ട്. വ്യാജമായ സന്ദേശങ്ങള്‍ വിശ്വസിച്ച് ജനങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ മറ്റുള്ളവരിലേക്കും പങ്കുവയ്ക്കാതിരിക്കുക. വിശ്വസനീയമായ റിപ്പോര്‍ട്ടുകളല്ലാതെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളും ആധികാരികത പരിശോധിച്ച ശേഷം മാത്രം പങ്കുവയ്ക്കാന്‍ ശ്രമിക്കുക.

Title:അടുത്ത മൂന്ന് ദിവസത്തേക്ക് വാട്സാപ്പില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്ന സന്ദേശം സത്യമാണോ?
Fact Check By: Dewin CarlosResult: False
