
വിവരണം
മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പി ജയരാജൻ പറഞ്ഞു എന്ന് ചില പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിട്ടു നേരം വൈദ്യുത വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റുകളോ തെളിച്ച് കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസ്സിലും വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങൾ തെളിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ പരാമർശം നടത്തിയെന്നാണ് പോസ്റ്റിലെ അവകാശവാദം.
എന്നാൽ ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. എന്താണ് യാഥാർഥ്യമെന്ന് വിവരിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ ഏഷ്യാനെറ്റ് വാർത്തയുടെ സ്ക്രീൻഷോട്ട് എടുത്താണ് പോസ്റ്റുകൾ പ്രചരിപ്പിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഈ സ്ക്രീൻഷോട്ട് വ്യാജമാണ്. ഏഷ്യാനെറ്റ് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് ഏഷ്യാനെറ്റ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അറിയിച്ചത്. മാത്രമല്ല, പി ജയരാജൻ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ്ണമായും വ്യാജമായ പ്രചാരണമാണെന്നും ചാനലിന്‍റെ ലോഗോ വ്യാജമായി ഉപയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.

പോസ്റ്റിലെ വാർത്ത തെറ്റാണ്. മുഖ്യമന്ത്രിക്കെതിരെ പി ജയരാജൻ പ്രസ്താവന നടത്തി എന്ന വാർത്ത ഏഷ്യാനെറ്റിന്‍റെ വ്യാജ സ്ക്രീന്ഷോട്ടുപയോഗിച്ച് പ്രചരിച്ചതിനെ അവലംബിച്ചാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം കൊളുത്തിയതിനെ വിമർശിച്ച് പി ജയരാജൻ ഒരു പരാമർശവും നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണ്.

Title:മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…
Fact Check By: Vasuki SResult: False
