
പ്രചരണം
സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്രൈസ്തവ സമുദായങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.
ഇതിനു ശേഷം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്: മദ്രസ അദ്ധ്യാപകർക്ക് മാസം ഒരു ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് സർക്കാർ ;തീരുമാനം സ്വാഗതം ചെയ്‌ത് സമസ്‌ത
ഒപ്പം സമസ്ത ഇ കെ വിഭാഗം സംഘടനയുടെ മുശാവറ അംഗമായ ഉമര്‍ ഫൈസി മുക്കം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന ഒരു ചിത്രവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം കാണാം.

കൈരളിയുടെ ലോഗോയും സ്ക്രീന്‍ ഷോട്ടിലുണ്ട്. ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. കൈരളി ഓണ്‍ ലൈന്‍ പതിപ്പിന്‍റെ വ്യാക സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി. വിശദാംശങ്ങള്‍ പറയാം.
വസ്തുത ഇങ്ങനെ
പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി നടക്കുന്നുണ്ട്.

ഞങ്ങള്‍ കൈരളി ഓണ്‍ലൈന്‍ പതിപ്പില്‍ ഇങ്ങനെയൊരു വാര്‍ത്ത തിരഞ്ഞെങ്കിലും ഈ തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിഞ്ഞില്ല. മദ്രസ അധ്യാപകരുമായി ബന്ധപ്പെട്ട് അവരുടെ ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഒരു വാര്‍ത്ത കൈരളിയിലുണ്ട്. ഇത് പഴയ വാര്‍ത്തയാണ്.
പോസ്റ്റില്‍ നല്‍കിയ പോലുള്ള വാര്‍ത്ത കാണാത്തതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കൈരളി ന്യൂസ് ഡസ്കുമായി ബന്ധപ്പെട്ടു. ഇത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണെന്നും പോസ്റ്റിലേത് വ്യാജ സ്ക്രീന്‍ഷോട്ട് ആണെന്നും കൈരളി ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണ്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
പോസ്റ്റില്‍ നല്‍കിയ ചിത്രം മനോരമ ഓണ്‍ലൈന്‍ 2020 ഡിസംബര്‍ 27 ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ നിന്നുള്ളതാണ്.
കൈരളിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണമാണ് പോസ്റ്റിലെ വാര്‍ത്ത എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്. കൈരളി ഓണ്‍ലൈന്‍ പതിപ്പ് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കൈരളി ചാനല്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
