
ഇന്ധനവില എക്കാലത്തും വാര്‍ത്താ പ്രാധാന്യമുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ നികുതി കുറച്ചാല്‍ ഇന്ധനവില കുറയുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രചരണം നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നികുതി കുറച്ച് പെട്രോള്‍ വിലവര്‍ദ്ധന നേരിടുന്നു എന്ന മട്ടില്‍ വാര്‍ത്ത നല്‍കിയിട്ടുള്ള സണ്‍ ടിവി തമിഴ് ചാനല്‍ വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ ഫോട്ടോ സഹിതമാണ് സ്ക്രീന്‍ഷോട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തമിഴ് ഭാഷയിലെ വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണ് അര്‍ഥം വരുക: “പെട്രോൾ വിലയിൽ കുറവ് വരുന്നു! തമിഴ്നാട്ടിൽ പെട്രോൾ വില ഇന്ന് അർദ്ധരാത്രി മുതൽ 65 മാത്രമാണ്. തമിഴ്നാട് സർക്കാർ 35 രൂപ നികുതി കുറയ്ക്കുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെതാണ് നടപടി. ” ഈ വാചകങ്ങള്‍ക്കൊപ്പം മലയാളത്തില്‍ “തമിഴ്നാട്ടിൽ ഇന്നു രാത്രി മുതൽ പെട്രോൾ വില 65 രൂപ മാത്രം സംസ്ഥാന സർക്കാരിന്‍റെ 35 രൂപ നികുതി ഇളവ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി” എന്നും നല്‍കിയിട്ടുണ്ട്.

പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. തെറ്റായ വാര്‍ത്തയാണ് വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
പലരും ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ പെട്രോൾ വില കുറച്ചതായി ഒരു വാർത്തയുമില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട കീ വേര്‍ഡ് അന്വേഷണത്തില്‍ മനസ്സിലാക്കാനായത്. കേന്ദ്ര സര്‍ക്കാര്‍ വാഹന ഇന്ധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും സംസ്ഥാനങ്ങള്‍ കൂടുതല്‍ നികുതിയുമാണ് ഈടാക്കുന്നത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പോസ്റ്റുകള്‍ വരാറുണ്ട്. ഇന്ധന വിലയുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് നടന്ന ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.
FACT CHECK: ഇന്ധനവില വര്‍ദ്ധനക്കെതിരെയുള്ള ‘സ്റ്റിക്കര്‍ പ്രതിഷേധത്തിന്‍റെ’ ചിത്രം എഡിറ്റഡാണ്…
ഈ പശ്ചാത്തലത്തിലാണ് , തമിഴ്‌നാട് സർക്കാർ പെട്രോളിന്‍റെ സംസ്ഥാന നികുതി ലിറ്ററിന് 35 രൂപ കുറച്ചതും പെട്രോൾ വില അങ്ങനെ അവിടെ കുറഞ്ഞുവെന്നും പ്രചരണം നടക്കുന്നത്. വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഞങ്ങളുടെ തമിഴ് ടീമുമായി ബന്ധപ്പെട്ടു.
തമിഴ്നാട് സർക്കാർ നികുതി ഈടാക്കുന്നത് 23-24 രൂപയാണ്. അപ്പോള്‍, അതിലും അധികം തുകയായ 35 രൂപ കുറയ്ക്കാനുള്ള സാധ്യതയില്ല. എങ്കിലും, തമിഴ്‌നാട് സർക്കാർ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. തമിഴ്നാട് സർക്കാരിന്‍റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പുമായി വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ, അത്തരമൊരു പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നാണ് മറുപടി നല്‍കിയത്.
സൺ ന്യൂസ് ചാനലിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാൽ, സൺ ന്യൂസ് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചോ എന്ന് ഞങ്ങൾ അന്വേഷിച്ചു. ചാനലിന്‍റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടില്ല. അതേ സമയം, 2021 സെപ്റ്റംബർ 22 -ന് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഇതേ ചിത്രവുമായി സണ്‍ ടിവിയുടെ മറ്റൊരു വാർത്തയുടെ സ്ക്രീന്‍ഷോട്ട് ശ്രദ്ധയില്‍ പെട്ടു. അതിൽ, “മെയ്ഡ് ഇൻ തമിഴ്നാട് – മുഖ്യമന്ത്രിയുടെ പ്രസംഗം! മെയ്ഡ് ഇൻ ഇന്ത്യ പോലെ ലോകത്തിന്‍റെ എല്ലാ കോണിലും മെയ്ഡ് ഇൻ തമിഴ്നാട് എന്ന് കേൾക്കണം. അതാണ് ഞങ്ങളുടെ ആഗ്രഹം. ആ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്ര നിശ്ചയമായും സാധ്യമാകും.” എന്നാണ് തമിഴ് ഭാഷയില്‍ എഴുതിയിട്ടുള്ളത്. രണ്ടു സ്ക്രീന്‍ ഷോട്ടുകളും ശ്രദ്ധിക്കുക:

ഇതേ സ്ക്രീന്‍ഷോട്ട് എഡിറ്റു ചെയ്‌താണ് പോസ്റ്റിലെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സ്ക്രീന്‍ഷോട്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ സൺ ന്യൂസ് ഡിജിറ്റൽ വിഭാഗത്തിന്‍റെ അഡ്മിനിസ്ട്രേറ്റർ മനോജുമായി സംസാരിച്ചു. ഇങ്ങനെയൊരു വാര്‍ത്ത സണ്‍ ടിവി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇതേ ഫാക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍:
നിഗമനം
തമിഴ്നാട് സര്‍ക്കാര്‍ പെട്രോള്‍ നികുതി 35 രൂപ കുറച്ചതായി പ്രഖ്യാപിചെന്നും തമിഴ്നാട്ടില്‍ ഇനി മുതല്‍ പെട്രോള്‍ വില 65 രൂപ മാത്രമായിരിക്കുമെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. സണ്‍ ടിവി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പെട്രോള്‍ നികുതി കുറച്ചുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: Altered
