
പ്രചരണം
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എം എൻ എസ് യു ഐ മുൻ ദേശീയ സെക്രട്ടറിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്തർദേശീയ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് അദ്ദേഹം പ്രസിദ്ധീകരിച്ചുവെന്ന് പറയപ്പെടുന്ന ഒരു സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഹരി താല്ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും….
#SayNoToDrugs
ലഹരി വിരുദ്ധ ദിനം
എന്ന അടിക്കുറിപ്പിൽ അനശ്വരനായ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒരു വിദേശവനിതയ്ക്ക് സിഗരറ്റിന് തീ പകർന്നുകൊടുക്കുന്ന ചിത്രവും മേശക്കരികിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഭാര്യ സോണിയ ഗാന്ധിയും മദ്യക്കുപ്പികളുമായി ഇരിക്കുന്ന മറ്റൊരു ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തില്‍ എന്ന കോണ്‍ഗ്രസ് നേതാവ് തന്‍റെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലഹരി വിരുദ്ധ ദിനത്തില്‍ സന്ദേശമായി ചിത്രം പങ്കുവെച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ വിശദമായി അന്വേഷിച്ചു. വ്യാജ പ്രചരണം ആണിതെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇതാണ്
ഞങ്ങൾ നിങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ത്യ ഫേസ്ബുക്ക് പരിശോധിച്ചപ്പോൾ അതിൽ നിന്നും അദ്ദേഹം ലഹരിവിരുദ്ധ ദിനത്തിൽ പ്രസിദ്ധീകരിച്ച യഥാർത്ഥ പോസ്റ്റ് ലഭിച്ചു. മയക്കുമരുന്ന് കേസിൽ ആരോപണ വിധേയനായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കൊടിയേരിയുടെ ചിത്രം ഉപയോഗിച്ചാണ് അദ്ദേഹം പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

ഈ പോസ്റ്റ് രാഹുലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴും ലഭ്യമാണ്. ഇതിനെതിരെ സോണിയ-രാജീവ് ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും ചിത്രങ്ങൾ ചേര്‍ത്ത് വ്യാജ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങള്‍ രാഹുൽ മാങ്കൂട്ടത്തിലുമായി സംസാരിച്ചിരുന്നു: അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “എനിക്കെതിരെയുള്ള വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഞാന്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഇതല്ല. ഞാന്‍ ഇട്ട സന്ദേശം എന്‍റെ ഫേസ്ബുക്ക് പേജിൽ ഇപ്പോഴുമുണ്ട്. ഇതിനെതിരെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.”
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിൽ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് ലഹരിവിരുദ്ധ ദിനത്തിൽ സന്ദേശമായി പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിലുള്ള പ്രചരണം വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
(അനുബന്ധം): ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ Mrs.സൈമണിന് ജവഹർലാൽ നെഹ്‌റു സിഗരറ്റ് കത്തിച്ചു കൊടുക്കുന്ന ഈ ചിത്രം യഥാർത്ഥത്തിൽ ഉള്ളതാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമൈ വ്യാരവല്ല പകർത്തിയ വളരെ പ്രസിദ്ധമായ ചിത്രമാണിത്. വ്യാരാവല്ലയുടെ മരണശേഷം ആദരസൂചകമായി മുംബൈ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൂടുതൽ വിവരങ്ങളുണ്ട്. രാജീവ് ഗാന്ധിയും ഭാര്യ സോണിയയുമൊത്തുള്ള ചിത്രം വളരെ കാലമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ ലഭ്യമല്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രൊഫൈലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുകയാണ് ചെയ്തിട്ടുള്ളത്. രാഹുൽ ലഹരി വിരുദ്ധ ദിനമായി നല്‍കിയ യഥാര്‍ത്ഥ സന്ദേശം അദ്ദേഹത്തിന്‍റെ പേജിൽ ഇപ്പോഴുമുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ടും സന്ദേശവും വ്യാജമാണ്…
Fact Check By: Vasuki SResult: False
