
വിവരണം
ജോലി കിട്ടാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം സ്വദേശി അനു കുറിപ്പ് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു.
ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഇതര പാര്‍ട്ടികളും ഭരണ പക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ആരംഭിച്ചു. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനാലാണ് അനു ആത്മഹത്യ ചെയ്തതെന്ന് പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ചു.
ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.

“അനു ജനറൽ കാറ്റഗറി ആയതുകൊണ്ടാണ് ജോലി കിട്ടാഞ്ഞത് എന്ന് PSC വിശദീകരണം.ഇതിലുംഭേദം കഴിവുള്ള ഹിന്ദുക്കൾ തൂങ്ങി ചാവണമെന്ന് പറഞ്ഞാൽ പോരെ” എന്നാണ് പോസ്റ്റിലുള്ളത്.
അനു ജനറല്‍ കാറ്റഗറി ആയതിനാലാണ് ജോലി കിട്ടാത്തത് എന്ന് പിഎസ്‌സി പറഞ്ഞു എന്നത് വ്യാജ പ്രചാരണമാണ്.
യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്
ഞങ്ങള്‍ ആദ്യം അന്വേഷിച്ചത് ഇത്തരത്തില്‍ ഒരു വാര്‍ത്ത വാര്‍ത്ത മാധ്യമങ്ങളില്‍ വന്നോ എന്നാണ്. എന്നാല്‍ മാധ്യമങ്ങളൊന്നും ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടില്ല.
അതിനാല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിആര്‍ഓ യുമായി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്നാണ്. “അനുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിഎസ്‌സിയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ പിഎസ്‌സി ഒരു വിശദീകരണം എഴുതി നല്‍കിയിരുന്നു. ജനറല്‍ കാറ്റഗറി ആയതുകൊണ്ടാണ് അനുവിന് ജോലി കിട്ടാഞ്ഞത് എന്ന് പിഎസ്‌സി ഒരിടത്തും പറഞ്ഞിട്ടില്ല”
പിഎസ്‌സി പ്രസിദ്ധീകരിച്ച പത്ര കുറിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് ഇവിടെ കൊടുക്കുന്നു.

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ ദിവസം ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനു എന്ന യുവാവിനെ പറ്റി പിഎസ്‌സി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പോലുള്ള പ്രതികരണം നടത്തിയിട്ടില്ല. ജനറല്‍ കാറ്റഗറി ആയതുകൊണ്ടാണ് അനുവിന് ജോലി കിട്ടാഞ്ഞത് എന്ന് പിഎസ്‌സി ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് പിഎസ്‌സി പിആര്‍ഓ വ്യക്തമാക്കിയിട്ടുണ്ട്.

Title:ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി പിഎസ്‌സിക്കെതിരെ വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
