
വിവരണം
റിജോ എബ്രഹാം ഇടുക്കി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂണ്‍ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 4000 ലധികം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂരില്‍ നിന്നുമുള്ള മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്റെയും ചിത്രങ്ങളും ഒപ്പം “എന്നെ ഒതുക്കാന്‍ പിണറായി വിജയന് വളര്‍ന്നിട്ടില്ല. ആഞ്ഞടിച്ച് പി ജയരാജന്” എന്ന വാചകങ്ങളും ചേര്‍ത്താണ് പോസ്റ്റിന്റെ പ്രചരണം. കൂടാതെ “വേല വേലപ്പന്റെ വീട്ടിൽ വെച്ചാൽ മതി വിരട്ടലും വിലപേശലും ഇങ്ങോട്ടും വേണ്ട” എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

archived link | FB post |
മുഖ്യമന്ത്രിക്ക് പി ജയരാജനുമായി ചില “ഈഗോ” പ്രശങ്ങള്‍ ഉണ്ടെന്ന് ഒരു മാധ്യമം കഴിഞ്ഞ ദിവസം അവരുടെ രാഷ്ട്രീയ ഹാസ്യ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതല്ലാതെ മറ്റ് മാധ്യമ വാര്‍ത്തകളില്‍ ഇത്തരം ഒരു ആരോപണം വന്നിരുന്നോ..? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
പോസ്റ്റിൽ വാർത്തയുടെ സ്രോതസ്സ് സംബന്ധിച്ച യാതൊരു വിവരങ്ങളും നൽകിയിട്ടില്ല. തുടർന്ന് ഞങ്ങള്‍ പതിവുപോലെ ആദ്യം മാധ്യമങ്ങളിൽ വാർത്തയുടെ കീ വെർഡ്സ് ഉപയോഗിച്ച് തിരഞ്ഞു. എന്നാൽ ഇത്തരത്തിലോ സമാന രീതികളിലോ ഉള്ള യാതൊരു വാർത്തയും കണ്ടെത്താനായില്ല. പിന്നീട് ഞങ്ങൾ പി ജയരാജന്റെ ഫേസ്ബുക്ക് പേജ് തിരഞ്ഞു. ഫേസ്ബുക്കിൽ അത്ര സജീവമല്ലെങ്കിലും അദ്ദേഹം അപ്ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തിൽ പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെയുള്ള എന്തെങ്കിലും പരാമർശങ്ങളോ അഭിപ്രായ പ്രകടനങ്ങളോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടില്ല. തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെയും അദ്ദേഹം രണ്ടു പോസ്റ്റുകൾ തന്റെ പേജിൽ നൽകിയിട്ടുണ്ട്.
archived link | facebook post |
archived link | facebook post |
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചു.

ഇതാണ് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത്.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഇത് വ്യാജമായ പോസ്റ്റ് ആണെന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള കാര്യം പൂർണ്ണമായും വ്യാജമാണ്. പി. ജയരാജൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതായി ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും കാണാൻ സാധിക്കുന്നില്ല. കൂടാതെ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് പി ജയരാജൻ ഞങ്ങളുടെ പ്രതിനിധിയോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
