
കുറച്ച് ദിവസമായി ഫെസ്ബൂക്കില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഈ സ്ത്രിയുടെ നെറ്റിയില്‍ വലിയൊരു മുറിവുണ്ട്. ഒരുപാട് രക്തവും നഷ്ടപെട്ടിട്ടുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതീയമായ ഹിംസക്ക് ഇരയായ ഒരു സ്ത്രിയുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. കൂടാതെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. താണ ജാതിക്കാരായ ഈ സ്ത്രി കുടിവെള്ളം എടുത്തു എന്നൊരു കുറ്റത്തിന് മേല്‍ജാതിക്കാര്‍ ഈ സ്ത്രിയെ ക്രൂരമായി മര്‍ദിച്ചു എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. കൂടാതെ ഈ മേല്‍ജാതിക്കാര്‍ സംഘപരിവാരുമായി ബന്ധപെട്ടവരാണെന്നും പോസ്റ്റില്‍ വാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഏറെ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായി തെറ്റാണെന്ന് കണ്ടെത്തി. പോസ്റ്റിന്‍റെ ഉള്ളടക്കവും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും എന്താണെന്ന്‍ നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ജാതിവെറിയിൽ മനുഷ്യത്വം ഓർമ്മയിൽ വരാത്ത ഉത്തരേന്ത്യൻ മേൽജാതിക്കാർ എന്ന പത്തരമാറ്റ് സങ്കികൾ അക്രമിച്ചതാണ്.
കുടിവെള്ളം എടുത്തു എന്ന കുറ്റത്തിന്.”
വസ്തുത വിശകലനം
ചിത്രത്തിനെ കുറിച്ചും സംഭവത്തിനെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ നല്‍കിയ വാര്‍ത്തയുടെ ലിങ്ക് ലഭിച്ചു. ഈ വാര്‍ത്ത പ്രസിധികരിച്ചത് പാകിസ്ഥാനിലെ സ്ഥാനീയ മാധ്യമമായ രബ്വ ടൈംസ് എന്ന വെബ്സൈറ്റ് ആണ്.

ഈ വാര്‍ത്തയുടെ തലക്കെട്ടില്‍ തന്നെ സംഭവം നടന്നത് സുക്കൂര്‍ എന്ന നഗരത്തിലാന്നെന്ന്‍ വ്യക്തമാക്കുന്നുണ്ട്. കുടിവെള്ളം പിടിക്കാന്‍ പമ്പ് ഉപയോഗിച്ചതിന് മൂന്ന് സ്ത്രികളടക്കം 6 ഹിന്ദുക്കളെ നഗരവാസികള്‍ ആക്രമിച്ചു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ ഹിന്ദുക്കള്‍ താണ ജാതിക്കാരാണെന്നും സൂമ്രോ എന്ന സമുദായത്തില്‍ പെട്ട ആളുകളാണ് ഈ ആക്രമം നടത്തിയത് എന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

സുക്കൂര്‍ എന്ന നഗരം പാകിസ്ഥാനിലെ സിന്ധ് സംസ്ഥാനതിലാണുള്ളത്. സൂമ്രോ സമുദായവും താമസിക്കുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലാണ്.

നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ചിത്രത്തില്‍ കാണുന്ന സംഭവം നടന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലാണ്, ഈ സംഭവത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.

Title:പാകിസ്ഥാനിലെ സംഭവത്തിന്‍റെ ചിത്രം ഇന്ത്യയിലെ ജാതിയ അക്രമം എന്ന് വ്യാജ പ്രചരണം…
Fact Check By: Mukundan KResult: False
