
വിവരണം
Eye Witness News – INDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. “ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു” എന്ന തലക്കെട്ടിൽ ഉത്തർ പ്രദേശിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 1000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പമുള്ള വാർത്തയുടെ ലിങ്കിൽ നോക്കുമ്പോൾ “യു.പി മുഖ്യമന്ത്രി യോഗിആദിത്യ നാഥിന്‍റെ മൊറാദാബാദ്ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി ആരോപണം. ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഇതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നുവത്രെ നടപടി.” ഇങ്ങനെ വിവരണം നൽകിയിട്ടുണ്ട്.

archived link | FB post |

archived link | eyewitness news india |
കുറച്ചു ദിവസങ്ങൾക്കു മുമ്പ് യുപിയിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത വാർത്ത വന്നിരുന്നു. ഇത്തരത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ വീണ്ടും വന്ന ആരോപണം സത്യമാണോ അതോ വെറും വ്യാജ പ്രചാരണമാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചു. ഇങ്ങനെയൊരു സംഭവത്തെപ്പറ്റി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു തരത്തിലുള്ള വാർത്തകളാണ് ഇതേപ്പറ്റി കാണാൻ കഴിയുന്നത്. മൊറാദാബാദിൽ മുഖ്യമന്ത്രി യോഗിയുടെ ജില്ലാ ആശുപത്രി സന്ദർശന വേളയിൽ പത്രപ്രവർത്തകരെ പൂട്ടിയിട്ടു എന്നതും പത്രപ്രവർത്തകരെ പൂട്ടിയിട്ടു എന്ന മട്ടിൽ പുറത്തു വരുന്ന വാർത്ത തെറ്റാണ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി എന്നതും. നമുക്ക് മാധ്യമ വാർത്തകളുടെ ഉള്ളടക്കം ഒന്ന് പരിശോധിച്ചു നോക്കാം.
ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവർത്തകരുടെ വീഡിയോ അടക്കം വാർത്ത നൽകിയിട്ടുണ്ട്. എബിപി ലൈവ് എന്ന മാധ്യമവും ഇതേ രീതിയിൽ വാർത്ത നൽകിയിട്ടുണ്ട്.
archived link | timesofindia |
എന്നാൽ ബിസിനസ് സ്റ്റാൻഡേർഡ്‌സ്, ഫസ്റ്റ് പോസ്റ്റ്, ഡിഎൻഎ ഇന്ത്യ തുടങ്ങിയ മാധ്യമങ്ങൾ ആരോപണം തെറ്റാണെന്ന് അധികാരികൾ അറിയിച്ചു എന്നാണ് വാർത്തയിൽ എഴുതിയിരിക്കുന്നത്.

archived link | firstpost |
archived link | dnaindia |
archived link | business-standard |
ഇതിന് അടിസ്ഥാനമായി അവർ നൽകിയിട്ടുള്ളത് ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ ട്വീറ്റ് ആണ്.
ട്വീറ്റ് താഴെ കൊടുക്കുന്നു.
archived link | twitter post |

archived link | twitter post |

ഇതേ വിഷയം ഉയർത്തിക്കാട്ടി പ്രശാന്ത് കുമാർ എന്ന പ്രൊഫൈലിൽ പ്രസിദ്ധീകരിച്ച ട്വീറ്റിന് മറുപടിയായി മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ സിംഗ് നൽകിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ട്വീറ്റിന്റെ പരിഭാഷ ഇപ്രകാരമാണ് : “ഇക്കാര്യം സത്യമല്ല. (മുഖ്യമന്ത്രിയുടെ ) പരിശോധന വേളയിൽ നിരവധി മാധ്യമ പ്രവർത്തകർ വാർഡിലുണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടെ വാർഡിനുള്ളിലേയ്ക്ക് പ്രവേശിക്കരുത് എന്ന് ബാക്കിയുള്ളവരോട് നിർദേശിച്ചു എന്ന് മാത്രം.”
ബിസിനസ് സ്റ്റാൻഡേർഡ്‌സ് നൽകിയ വാർത്തയുടെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇപ്രകാരമാണ് :
“ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദർശന വേളയിൽ മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് മാധ്യമ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതിനെതിരെ, മാധ്യമ പ്രവർത്തകരെ പൂട്ടിയിട്ടിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് സിംഗ് നൽകിയ വിശദീകരണ പ്രകാരം ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തുന്ന പത്രക്കാരെ അത്തരത്തിൽ പൂട്ടിയിടാൻ നിയമമില്ല എന്ന് അറിയിക്കുന്നു. എന്നാൽ ചില ചട്ടങ്ങൾ ഉള്ളതിനാൽ വാർഡിന്റെ ഉള്ളിൽ കടക്കാൻ ചിലരെ അനുവദിച്ചില്ല. അല്ലാതെ ആരെയും പൂട്ടിയിട്ടിട്ടില്ല. കുറച്ചു മാധ്യമപ്രവർത്തകരെ ഉള്ളിലേയ്ക്ക് കയറ്റി വിട്ടിരുന്നു. ആശുപത്രിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം 35 ഓളം പേരെ വാർഡിലേക്ക് കയറ്റി വിട്ടില്ല.
വിവിഐപി കളുടെ സർദാർശനം റിപ്പോർട്ട് ചെയ്യാനെത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി സർക്കാർ അക്രഡിറ്റേഷനുള്ള പത്രപ്രവർത്തകരുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വെയ്ക്കണമെന്ന് ഇൻഫോർമേഷൻ ഓഫീസറോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.”
ANI വാർത്തയ്ക്ക് നൽകിയ വിശദീകരണത്തിലും മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. വീഡിയോ താഴെ കാണാം.
ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് eyewitnessnewsindia വാർത്തയുടെ തലക്കെട്ട് പൂർണ്ണമായും തെറ്റാണ് എന്നാണ്. ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ മാധ്യമപ്രവർത്തകരെ യോഗി ആദിത്യനാഥ് മുറിക്കുള്ളിൽ പൂട്ടിയിട്ടു എന്ന വാർത്ത മറ്റൊരിടത്തും കാണാനില്ല. മാധ്യമ പ്രവർത്തകരിൽ കുറച്ചുപേരെ മുഖ്യമന്ത്രി യോഗിയുടെ കൂടെ വാർഡിലെയ്ക്ക് കയറാൻ അനുവദിച്ചില്ല എന്നതാണ് വസ്തുതയെന്നും മറ്റുള്ള വാർത്തകൾ അസത്യമാണെന്നും മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരണം നൽകിയിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയുടെ തലക്കെട്ട് പൂർണ്ണമായും തെറ്റാണ്. യോഗി ആദിത്യനാഥ് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം വാർഡിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും കുറച്ചു മാധ്യമ പ്രവർത്തകരെ ഉദ്യോഗസ്ഥര്‍ സുരക്ഷയുടെ കാരണത്താല്‍ വിലക്കിയിരുന്നു. കുറച്ചു മാധ്യമ പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ഉള്ളിൽ പ്രവേശിച്ചതായും വാർത്തകളിൽ പറയുന്നു. സംഭവത്തെപ്പറ്റി മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരണം നൽകിയിരുന്നു. അതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പായി വസ്തുതകൾ മനസ്സിലാക്കണമെന്ന് പ്രീയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടോ..?
Fact Check By: Vasuki SResult: False Headline
