കുടുംബശ്രീ അംഗങ്ങള്‍ ദേശാഭിമാനി വരിക്കാര്‍ ആകണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് സിഡിഎസ് ഭാരവാഹി ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം അയച്ചോ? വസ്‌തുത അറിയാം..

രാഷ്ട്രീയം സാമൂഹികം

വിവരണം

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കുടുംബശ്രീ പദ്ധതിയിലെ അംഗങ്ങളെ സിപിഎം മുഖപത്രമായ ദേശാഭിമാനി വരിക്കാരാകാന്‍ നിര്‍ബന്ധക്കുന്നതായി പരാതി എന്ന ഒരു വാര്‍ത്ത 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വരിക്കാരായില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമെന്ന് സി‍ഡിഎസ് ഭാരവാഹി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചതും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ചിതറയിലാണ് സംഭവമാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പിന്നീട് കുരുക്ഷേത്ര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു പങ്കുവെച്ചിരിക്കന്നതിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 1,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കൊല്ലം ജില്ലയിലെ ചിതറയില്‍ നിന്നുമുള്ള കുടുംബശ്രീ ഭാരവാഹിയുടെ ഓഡിയോ സന്ദേശം തന്നെയാണോ? ഈ സംഭവം ഇപ്പോള്‍ നടന്നത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘കുടുംബശ്രീ ദേശാഭിമാനി’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ലഭിച്ചത് 2021 സെപ്റ്റംബര്‍ 27ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ തലവടി 10-ാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്‍റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രദേശത്തെ കുടുംബശ്രീ ഭാരവാഹി പങ്കുവെച്ച ഓഡിയോ സന്ദേശം എന്ന പേരിലാണ്. ഇതിനെതിരെ കുടുംബശ്രീ അംഗങ്ങള്‍ പ്രതികരിച്ചതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്. 24 ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സമൂഹമാധ്യമങ്ങളില്‍ മറ്റ് പേജുകളും വ്യക്തികളും കൊല്ലം ചിതറയില്‍ നിന്നും പുറത്ത് വന്ന ഓഡിയോ സന്ദേശം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന അതെ ഓഡിയോ സന്ദേശം തന്നെയാണ് മീഡയ വണ്‍ 2021 സെപ്റ്റംബറിലെ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നതെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗൂഗിള്‍ കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

മീഡിയ വണ്‍ വാര്‍ത്ത –

എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ ജില്ലയിലെ തലവടിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം 24 ഇപ്പോള്‍ കൊല്ലം ചിതറയിലെ സംഭവമെന്ന പേരില്‍ വാര്‍ത്ത നല്‍കിയതെന്തിനെന്ന് അറിയാന്‍ ഞങ്ങള്‍ 24 ന്യൂസ് വെബ്‌‍ഡെസ്‌ക് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

24 കൊല്ലം റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്തയായിരുന്നു അത്. എന്നാല്‍ വിശദമായി അന്വേഷിച്ചതില്‍ നിന്നും ഇത് ആലപ്പുഴയിലെ 2021ലെ സംഭവത്തിന്‍റേതാണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കൊല്ലം ചിതറയില്‍ കുടുംബശ്രീ ഗ്രൂപ്പുകളില്‍ ഈ സന്ദേശം ഇപ്പോഴും പ്രചരിച്ചതോടെയാണ് ആശയക്കുഴപ്പമുണ്ടായതെന്നും അവര്‍ വിശദമാക്കി.

24 ന്യൂസ് വാര്‍ത്ത വീഡിയോ പിന്‍വലിച്ചെങ്കിലും നിരവധി ഫെയ്‌സ്ബുക്ക് പേജുകള്‍ നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് അവരുടെ പേജുകളിലൂടെ പ്രചിരിപ്പിക്കുന്നുണ്ട്.

നിഗമനം

2021 സെപ്റ്റംബറില്‍ ആലപ്പുഴ തലവടി പത്താം വാര്‍ഡിലെ കുടുംബശ്രീ ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവെച്ച ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ കൊല്ലം ചിതറയിലെ ഓഡിയോ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കുടുംബശ്രീ അംഗങ്ങള്‍ ദേശാഭിമാനി വരിക്കാര്‍ ആകണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് സിഡിഎസ് ഭാരവാഹി ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം അയച്ചോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •