
പ്രചരണം
കോവിഡ് രണ്ടാംഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമാവുകയാണ്. സംസ്ഥാനത്തെ സ്ഥിതിയും വിഭിന്നമല്ല. ആദ്യഘട്ടത്തിനേക്കാൾ അതിവേഗത്തിലാണ് രണ്ടാംഘട്ടത്തിൽ കോവിഡിന്‍റെ വ്യാപനം. ലോക്ക്ഡൗൺ പോലുള്ള കടുത്ത മുൻകരുതലുകളിലേയ്ക്ക് രാജ്യം ഉടന്‍ നീങ്ങില്ല എന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ അറിയിച്ചിരുന്നു.
സുരക്ഷാ മുന്‍കരുതലുകൾ ദുര്‍ബലമായാല്‍ കോവിഡ് മരണനിരക്കും വ്യാപന നിരക്കും കുതിച്ചുയർന്നേക്കാം എന്നാണ് ആരോഗ്യവിദഗ്ധർ
അറിയിക്കുന്നത്. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി വലിയ ജനക്കൂട്ടം ഉണ്ടാവാൻ സാധ്യതയുള്ള തൃശ്ശൂർ പൂരം പോലെയുള്ള ആഘോഷങ്ങൾ നാമമാത്ര ചടങ്ങുകളിലേക്ക് സർക്കാർ ചുരുക്കുകയുണ്ടായി. അതുപോലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
എല്ലാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ബിവറേജസിന്‍റെ കാര്യത്തിൽ സർക്കാർ തീരുമാനം ഒന്നും ഉണ്ടാക്കിയില്ല
എന്ന് വാദിച്ച ഒരു ചിത്രം മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
നിരവധി ആളുകൾ സാമൂഹ്യ അകലമോ മാസ്കോ ഇല്ലാതെ ബിവറേജസിന്‍റെ ഔട്ട്‌ലെറ്റിനു മുന്നിൽ ക്യൂ പാലിക്കാതെ തള്ളിക്കയറുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. “പൂരം നിർത്തിയാലും ബിവറേജ് നിർത്തരുത്….
എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്

അതായത് ഇപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ബിവറേജസിൽ ഇതാണ് അവസ്ഥ എന്നാണ് ചിത്രത്തിന്‍റെ ഉദാഹരണത്തോടെ പോസ്റ്റില്‍ അറിയിക്കുന്നത്.
ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രം കഴിഞ്ഞ വർഷം മുതല്‍ പ്രചരിക്കുന്നതാണ് എന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം
വസ്തുത ഇങ്ങനെ
ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ കേരളകൗമുദി എന്ന മാധ്യമം 2020 മാർച്ച് 10 ന്
ഈ ചിത്രവുമായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടും എന്നത് വ്യാജ പ്രചരണം കടുത്ത നടപടി എടുക്കും എന്ന് അധികൃതർ എന്ന തലക്കെട്ടിൽ
പ്രസിദ്ധീകരിച്ച വാർത്തയിൽ ഉൾപ്പെടുത്തിയ ചിത്രമാണിത്.

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയത് ഏതാണ്ട് 2020 മെയ് മാസത്തിലാണ്. അതിനാൽ ഈ ചിത്രം അതിന് മുമ്പുള്ളതാണ് എന്ന് വ്യക്തമാണ്. കാരണം ആള്‍ക്കൂട്ടത്തിലെ ഒരാൾപോലും മാസ്ക് ധരിച്ചതായി ചിത്രത്തിൽ കാണാൻ സാധിക്കുന്നില്ല.
ചിത്രത്തെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ കേരളകൗമുദി വാര്‍ത്താ വിഭാഗവുമായി സംസാരിച്ചു. “ഈ ഫോട്ടോ എവിടെ നിന്നുള്ളതാണ് എന്ന് പെട്ടെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല. സ്റ്റോക്ക് ഫോട്ടോ കൂടാതെ ചില സന്ദര്‍ഭങ്ങളില്‍ ഗൂഗിളില്‍ നിന്ന് പോലും ഞങ്ങള്‍ ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഏതായാലും ഇത് പഴയ ചിത്രമാണ്.” ഇതാണ് അവിടെ നിന്നും ലഭിച്ച മറുപടി. ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തി നോക്കിയെങ്കിലും ചിത്രത്തിന്‍റെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ചില തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിചിട്ടുണ്ട്. എന്നാല്‍ കേരള കൌമുദി പ്രസിദ്ധീകരിച്ച ശേഷമാണ് ഈ ചിത്രം മറ്റുള്ളവര്‍ പ്രചരിപ്പിചിട്ടുള്ളത്.
ഏതായാലും ഈ ചിത്രം പഴയതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ ചിത്രം പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് 2020 മാർച്ച് 10ന് കേരളകൗമുദി പത്രം പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ നിന്നുമുള്ള ചിത്രമാണിത്. നിലവിലെ കോവിഡ സാഹചര്യങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ ആളുകൾ തള്ളിക്കയറുന്ന ഈ ചിത്രം 2020 മാർച്ചിലേതാണ്…
Fact Check By: Vasuki SResult: Missing Context
