
യുക്രെയ്ന്‍-റഷ്യ സംഘർഷത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും ചരിത്രങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
യുക്രൈനിലെ വന്ന കൊടും ക്ഷാമത്തിന്‍റെ ചിത്രം എന്ന വിവരണത്തോടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണം ഇല്ലായ്മ മൂലം എല്ലും തൊലിയും മാത്രമായി മാറിയ മനുഷ്യജീവികളുടെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പ്രരിക്കുന്നത്.
ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ദാസ് ക്യാപിറ്റലിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്റ്റാലിൻ നടപ്പിലാക്കി Man-Made Create ചെയ്യപ്പെട്ട Ukraine Famine.
35 ലക്ഷം ജനങ്ങൾ മരണ പെട്ട Holodomor
കമ്മ്യൂണിസ്റ്റ് economy വിജയിച്ച ഒരു രാജ്യം ഉണ്ടോ?”

അതായത് ഈ ചിത്രം യുക്രെയ്നിൽ നിന്നുള്ളതാണ് എന്നാണ് അവകാശപ്പെടുന്നത്.എന്നാൽ ഞങ്ങൾ കൂടുതല്‍ അന്വേഷിച്ചപ്പോൾ ഇത് ഇന്ത്യയിൽനിന്നുള്ള പഴയ ചിത്രമാണ് എന്ന് വ്യക്തമായി
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം പല വെബ്സൈറ്റുകളും വളരെ വർഷം മുമ്പ് തന്നെ നൽകിയിട്ടുണ്ട് എന്ന് കാണാൻ കഴിഞ്ഞു. ക്ഷാമത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സ്ക്രോള്‍ എന്ന മാധ്യമം “മദ്രാസ് പട്ടിണിയുടെ മനുഷ്യത്വരഹിതമായ ഈ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ആരാണ്? 1876-1888 ലെ ക്ഷാമം പകര്‍ത്തിയ വില്ലോബി വാലസ് ഹൂപ്പർ പലപ്പോഴും തന്‍റെ ചിത്രങ്ങളിലെ ആളുകളെ വസ്തുക്കളായി പരാമർശിക്കാറുണ്ട്.” എന്ന തലക്കെട്ടോടെ ഈ ചിത്രം 2017 നവംബർ 20ന് നൽകിയിട്ടുണ്ട്.
വിക്കിപീഡിയ കോമൺസിൽ ഇന്ത്യയിൽ 1877-78 കാലത്ത് സംഭവിച്ച ക്ഷാമത്തിന്‍റെ ചിത്രം എന്ന തലക്കെട്ടോടെ ഈ ചിത്രം നൽകിയിട്ടുണ്ട്. വില്ലോബി വാലസ് ഹൂപ്പര്‍ എന്ന് ഫോട്ടോഗ്രാഫറുടെ പേരും നൽകിയിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിൽ ചിത്രങ്ങൾ വിതരണം ചെയ്യുന്ന അലാമി എന്ന വെബ്സൈറ്റിലും ഈ ചിത്രം കാണാം. ഇന്ത്യയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പകർത്തിയ അന്തേവാസികളുടെ ചിത്രം എന്ന വിവരണത്തോടെയാണ് ചിത്രം നൽകിയിട്ടുള്ളത്.
കൂടാതെ തമിഴ് മാധ്യമമായ വികടന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ 1876-78 കാലഘട്ടത്തില്‍ ചെന്നൈയിൽ വില്ലോബി വാലസ് ഹൂപ്പര്‍ എന്ന ഫോട്ടോഗ്രാഫർ പകർത്തിയതാണ് ഈ ചിത്രം എന്ന വിവരണത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുക്രെയ്നില്‍ ക്ഷാമം ഉണ്ടായതായി ചരിത്ര രേഖകളിലുണ്ട്. ഹോളോഡോമോർ എന്നാണ് ഇത് അറിയപ്പെട്ടത്. ഭീകര-ക്ഷാമം അല്ലെങ്കിൽ മഹാക്ഷാമം1932 മുതൽ 1933 വരെ ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരെ കൊന്നൊടുക്കിയ ക്ഷാമമായിരുന്നു. 1932-1933-ലെ സോവിയറ്റ് ക്ഷാമത്തിന്‍റെ വലിയൊരു ഭാഗമായിരുന്നു അത്. ഹോളോഡോമോർ എന്ന പദം മനുഷ്യനിർമ്മിതമായ പട്ടിണിയെ സൂചിപ്പിക്കുന്നു. ബാഹ്യസഹായം നിരസിക്കൽ, എല്ലാ വീട്ടുപകരണങ്ങളും കണ്ടുകെട്ടൽ, ജനസംഖ്യാ നിയന്ത്രിക്കൽ തുടങ്ങിയ മനഃപൂർവമായ നടപടികള്‍ ഉണ്ടായി. 1932-1933 ലെ സോവിയറ്റ് ക്ഷാമത്തിന്റെ ഭാഗമായി, രാജ്യത്തെ ധാന്യം ഉൽപ്പാദിപ്പിക്കുന്ന പ്രധാന പ്രദേശങ്ങളെ സാരമായി ബാധിച്ചു. ഉക്രെയ്നിലെ ദശലക്ഷക്കണക്കിന് നിവാസികൾ, ഭൂരിഭാഗം വംശീയ ഉക്രേനിയക്കാരും, ദുരന്തത്തിൽ പട്ടിണി മൂലം മരിച്ചു. 2006 മുതൽ, സോവിയറ്റ് ഗവൺമെന്‍റ് നടത്തിയ ഉക്രേനിയൻ ജനതയുടെ വംശഹത്യയായി ഉക്രെയ്‌നും മറ്റ് 15 രാജ്യങ്ങളും ഹോളോഡോമോറിനെ വിലയിരുത്തി. യുക്രെയ്ന്‍ ക്ഷാമത്തെ കുറിച്ചുള്ള ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ഗൂഗിളില്‍ ലഭിക്കും.
1876-78 കാലഘട്ടത്തില്‍ ചെന്നൈയിൽ സംഭവിച്ച ക്ഷാമത്തില്‍ നിന്നുള്ള ചിത്രമാണ് യുക്രൈന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രം ഉക്രെയ്ന്‍ ക്ഷാമത്തില്‍ നിന്നുളതല്ല. 1876-78 കാലഘട്ടത്തില്‍ ചെന്നൈയിൽ സംഭവിച്ച ക്ഷാമത്തില്‍ നിന്നുള്ളതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ക്ഷാമത്തിന്‍റെ ഇരകളായി പട്ടിണിക്കോലങ്ങളായ ഈ മനുഷ്യരുടെ ചിത്രം യുക്രെയ്നിലെതല്ല, 1877 കാലഘട്ടത്തില്‍ ചെന്നൈയില്‍ നിന്നുള്ളതാണ്…
Fact Check By: Vasuki SResult: False
