
വിവരണം
കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിനെയും പൊതുസമൂഹത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം
പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകാനായി സർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും
രജിസ്ട്രേഷനും കാര്യങ്ങൾക്കുമായി ഇപ്പോഴും ഒരുപാട് തൊഴിലാളികൾ കാത്തുനിൽക്കുകയാണ് പലരും കാൽനടയായി പോലും സ്വന്തം സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
അവരുടെ കൂട്ടത്തോടെയുള്ള യാത്രയും
സമൂഹ വ്യാപനത്തിന് കാരണമാകുമോ എന്ന് ആശങ്ക ഉയർത്തുന്നുണ്ട് ഇതിനിടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയാണിത്.
സ്വന്തം സ്ഥലത്തേക്ക് യാത്ര തിരിക്കാനായി അന്യസംസ്ഥാന തൊഴിലാളികൾ ഒത്തുകൂടി ഇരിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “യോഗിയുടെ രാമരാജ്യം ആയ യുപി യിൽ നിന്നും മറ്റൊരു ദൃശ്യം പ്രിയങ്ക ഗാന്ധി ഏർപ്പാടാക്കിയ ബസുകൾ ഇപ്പോഴും പെർമിഷൻ ആയി കാത്തു നിൽക്കുന്നു ജനങ്ങളെ കഷ്ടത്തിൽ ആക്കി യോഗിയും ബിജെപിയും കളിക്കുന്ന രാഷ്ട്രീയം തിരിച്ചറിയുക”
പതിനായിരക്കണക്കിന് ജനങ്ങൾ തിക്കിത്തിരക്കി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി റോഡില്‍ ഒത്തു കൂടിയിരിക്കുന്നതും പതിയെ നീങ്ങുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ തിരക്കുകൂട്ടുന്നു എന്നാണ് ഈ വീഡിയോ ദൃശ്യങ്ങളിലൂടെ പോസ്റ്റിൽ നൽകുന്ന സന്ദേശം. എന്നാൽ ഈ ദൃശ്യങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നതിന്‍റേതല്ല.
ഈ വീഡിയോയ്ക്ക് കോവിഡ് മൂലം സ്വന്തം നാട്ടിലേക്ക് യാത്രതിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമായി യാതൊരു ബന്ധവുമില്ല. വീഡിയോയുടെ യാഥാർത്ഥ്യം മറ്റൊന്നാണ്.
വസ്തുത വിശകലനം
ഞങ്ങൾ ഈ വീഡിയോ പല കീ ഫ്രെയിമുകൾ ആയി വേർതിരിച്ച ശേഷം പ്രധാനപ്പെട്ട ഒന്നുരണ്ടെണ്ണം എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ യൂട്യൂബിൽ ഇതേ വീഡിയോ 2019 ഒക്ടോബർ മാസം പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി. പ്രതിരോധ സേനയുടെ റിക്രൂട്ട്മെൻറ് റാലി ഫൈസാബാദില്‍ നടന്നു എന്നാണ് യൂട്യൂബ് വിവരങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഒരു വീഡിയോയിൽ ഹിമാചൽപ്രദേശിലെ പലംപൂരിൽ നടന്ന റാലി എന്നും വിവരണമുണ്ട്. ഈ വീഡിയോ ആർമി റിക്രൂട്ട്മെൻറ് റാലി യുടെതാണ് എന്ന രീതിയിലാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
എന്നാൽ വീഡിയോ സംബന്ധിച്ച് മാധ്യമ വാർത്തകൾ ഒന്നും ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ചില്ല. 2019 സെപ്റ്റംബര്‍ 14 മുതല്‍ പ്രതിരോധ സേനകളില്‍യ്ക്ക് റിക്രൂട്ട്മെന്‍റ് റാലി നടത്തുന്നു എന്ന വാര്‍ത്ത അമര്‍ ഉജാല എന്ന ഹിന്ദി മാധ്യമം നല്കിയിട്ടുണ്ട്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ ഏതായാലും ഒക്ടോബർ 15 2019 മുതൽ യൂട്യൂബിൽ പ്രചരിക്കുന്നതാണ്.
യുട്യൂബില്‍ നല്കിയിരിക്കുന്നതും പോസ്റ്റില്‍ നല്‍കിയിരിക്കുന്നതും ഒരേ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണ്. താഴെയുള്ള സ്ക്രീന്‍ഷോട്ടുകളില്‍ ജനക്കൂട്ടം നില്‍ക്കുന്ന സ്ഥലത്തെ ബോര്‍ഡ് ശ്രദ്ധിയ്ക്കുക.

പോസ്റ്റിലെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

യുട്യൂബിലെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
കോവിഡ് എന്ന മഹാമാരിയുമായോ അതുമൂലം നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മൂലം കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്ന അന്യസംസ്ഥാന തൊഴിലാളികളുമായോ ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഈ വീഡിയോ പഴയതാണ്. 2019 ഒക്ടോബർ മുതൽ വീഡിയോ ഇൻറർനെറ്റിൽ ലഭ്യമാണ്. ഇത് അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ തിരക്ക് കൂട്ടുന്നതിന്‍റെതല്ല. 2019 ല്‍ ഫൈസാബാദില്‍ ആർമി റിക്രൂട്ട്മെന്‍റ് റാലിക്ക് എത്തിയ ഉദ്യോഗാർഥികളുടെതാണ് എന്ന് അനുമാനിക്കുന്നു.

Title:ഈ ജനക്കൂട്ടത്തിന്‍റെ വീഡിയോ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നതിന്‍റെതല്ല
Fact Check By: Vasuki SResult: False
