
വിവരണം
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി റേഷന്‍ കടകള്‍ വഴി എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ കടകള്‍ വഴി സൌജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
വാര്‍ത്ത ഇങ്ങനെയാണ്: “പാചകം ചെയ്ത് ആഘോഷിക്കുവാൻ ആയി ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ നല്കുന്നു” വാര്‍ത്തയുടെ ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ “ഡിസംബര്‍ മാസം എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡിനും രണ്ടു കിറ്റ് “ എന്നും പ്രത്യേകം നല്‍കിയിട്ടുണ്ട്.

ഒപ്പമുള്ള ലിങ്കില്‍ ഇതേ ഉള്ളടക്കം തന്നെയാണ് നല്‍കിയിട്ടുള്ളത്.

പ്രചാരണത്തെ കുറിച്ചും യാഥാര്‍ത്ഥ്യത്തെ കുറിച്ചും വ്യക്തമാക്കാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ ഇതേ വാര്‍ത്ത മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍ തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത മറ്റു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിഞ്ഞില്ല. പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിലും അതില്‍ നല്‍കിയിരിക്കുന്ന ലിങ്കിലെ ലേഖനത്തിലും മാത്രമാണ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടുള്ളത്.
സംസ്ഥാന സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്‍ റേഷന്‍ പൊതു വിതരണം സംബന്ധിച്ച അപ്ഡെറ്റുകള്‍ എല്ലാം അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ രണ്ടു ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നു എന്നൊരു അറിയിപ്പ് അദ്ദേഹം നല്‍കിയിട്ടില്ല. അതിനാല്‍ പ്രചാരണത്തിന്റെ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥനായ അനില്‍ ഗോപിനാഥ് നല്‍കിയ മറുപടി ഇങ്ങനെയാണ്: “ഡിസംബറില്‍ രണ്ടു ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കും എന്ന പ്രചരണം തെറ്റാണ്. എല്ലാ മാസവും ഓരോ കിറ്റുകള്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെയാണ് നല്‍കുക. ഡിസംബറിലെ കിറ്റില്‍ ഭക്ഷ്യ ധാന്യങ്ങളുടെ എണ്ണം കൂടുതല്‍ നല്‍കും എന്ന് തീരുമാനമുണ്ട്. അല്ലാതെയുള്ള പ്രചാരണങ്ങള്‍ എല്ലാം തെറ്റാണ്”
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഡിസംബറില്‍ സര്‍ക്കാര്‍ രണ്ടു ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ എല്ലാം തെറ്റാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

Title:ഡിസംബര്‍ മാസത്തില്‍ റേഷന്‍ കിറ്റ് രണ്ടെണ്ണം നല്‍കുമെന്ന പ്രചരണം വ്യാജമാണ്…
Fact Check By: Vasuki SResult: False
