
ഇന്ത്യൻ ആർമിയുടെ ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചെയ്യണമെന്ന ഒരു സന്ദേശം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
പ്രചരണം
യുദ്ധത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി മോദി സർക്കാർ ആരംഭിച്ചത് എന്നാണ് പോസ്റ്റ് അറിയിക്കുന്നത് ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം താഴെ കൊടുക്കുന്നു:
*ഒരു രൂപ / (ഒരു രൂപ മാത്രം)*
ഇന്ത്യൻ ആർമി യുദ്ധ അപകടങ്ങൾക്കും ആയുധ വാങ്ങലിനുമായി മോദി സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു. സൈനിക ക്ഷേമ അക്കൗണ്ടിലേക്ക് നേരിട്ട് പണം സംഭാവന ചെയ്യുന്ന ഒരു ബാങ്ക് അക്കൗണ്ട് സർക്കാർ തുറന്നു. ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. യുദ്ധത്തിൽ പരിക്കേറ്റവർക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കാൻ സർക്കാർ നിർദ്ദേശിച്ചു. മോദി സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ച് ന്യൂഡൽഹിയിലെ സിൻഡിക്കേറ്റ് ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നു. ഈ പ്രോജക്റ്റിന്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിൽ ഒരാൾക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഒരു രൂപ സംഭാവന ചെയ്യാൻ കഴിയും എന്നതാണ്. 135 കോടി ജനസംഖ്യയിൽ 100 കോടി, മന്ത്രാലയത്തിന് പ്രതിദിനം 100 കോടി രൂപ, പ്രതിമാസം 3000 കോടി രൂപ, പ്രതിവർഷം 36000 കോടി രൂപ എന്നിവയാണ് മോദി സർക്കാരിന്റെ മാസ്റ്റർ സ്ട്രോക്ക്.
പാകിസ്ഥാന്റെ മൊത്തം പ്രതിരോധ ചെലവ് 36,000 കോടി രൂപയാണ്.
അനാവശ്യ ചിലവുകൾക്കായി നമ്മൾ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നു, പക്ഷേ ഒരു സൈന്യത്തിന് ഒരു രൂപ ചെലവഴിക്കാൻ കഴിയുമെങ്കിൽ, അത് തീർച്ചയായും ഇന്ത്യയെ ഒരു മഹാശക്തിയാക്കും. സൈനിക ലാഭത്തിനും അപകടങ്ങൾക്കും പണം നേരിട്ട് പ്രതിരോധ മന്ത്രാലയത്തിലേക്ക് പോകും. യുദ്ധഭൂമിയിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സൈനികരെ സഹായിക്കുക എന്നത് വളരെ സവിശേഷമായ ഒരു ആശയമാണ്.
നമ്മുടെ കേന്ദ്ര പോലീസ് സേനകളായ CISF, CRPF, ITBP, BSF, NSG, AR, SSG, സേനകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്
ബാങ്ക് വിശദാംശങ്ങൾ:
സിൻഡിക്കേറ്റ് ബാങ്ക്
A / C പേര്: *ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികൾ*
A / C NO: 90552010165915
IFSC കോഡ്: SYNB0009055
സൗത്ത് എക്സ്റ്റൻഷൻ ബ്രാഞ്ച്, ന്യൂഡൽഹി
==
പരമാവധി ജനങ്ങളിലേക്ക് ഈ നല്ല സന്ദേശം എത്തിച്ച് നമ്മുടെ ധീരസൈനികരുടെ കൈകൾക്ക് ശക്തിയും ഊർജ്ജവും പകർന്നാട്ടെ……!
എല്ലാ ദേശ സ്നേഹികളും
പോസ്റ്റ് ഷെയർ ചെയ്യുക
വന്ദേ മാതരം
ജയ് ഹിന്ദ് 🙏
കടപ്പാട് :

ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പൂർണമായും ഇതിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല എന്ന് മനസ്സിലായി യഥാർത്ഥ വസ്തുത എന്താണ് എന്ന് കൂടുതലറിയാം
വസ്തുത ഇങ്ങനെ
സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാണ്ട് 2017 മുതല്‍ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇന്ത്യൻ ആർമിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചപ്പോൾ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജിപിഐ) – ഇന്ത്യൻ ആർമി നല്‍കിയ ട്വീറ്റ് ലഭിച്ചു.
ട്വീറ്റ് ചെയ്തിട്ടുള്ളത് 2016 സെപ്റ്റംബര്‍ രണ്ടിനാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍മി ഫണ്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ ചില തെറ്റുകള്‍ ഉണ്ടെന്നും ശരിയായ കാര്യം ഇനി പറയുന്നവയാണ് എന്നും വ്യക്തമാക്കുന്നതുമാണ് ട്വീറ്റ്.
ട്വീറ്റിൽ നൽകിയിരിക്കുന്ന എന്ന വിശദീകരണം ഇങ്ങനെയാണ്.
ഇന്ത്യൻ ആർമിക്ക് സംഭാവന നൽകാൻ രാജ്യത്ത് ഒരു പൊതുവികാരം രൂപപ്പെട്ടതായി മനസ്സിലാക്കുന്നു. ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും സംഭാവന നൽകാൻ വേണ്ടി രാജ്യസ്നേഹമുള്ള പൗരന്മാർ ആഗ്രഹിക്കുന്നുണ്ട്. മുമ്പ് ഇതേ അഭ്യർത്ഥന വന്നിരുന്നു. രക്തസാക്ഷികളുടെ ഉറ്റവർക്കും ആശ്രിതർക്കും വേണ്ടി ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി എന്നൊരു അക്കൗണ്ട് തുറന്നിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യത്തിനായി ഇതിലേക്ക് സംഭാവന നൽകാവുന്നതാണ്. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾക്കും ഉറ്റവർക്കും ആശ്രിതർക്കും അവരുടെ ക്ഷേമത്തിനായി ആണ് ഫണ്ട് വിനിയോഗിക്കുന്നത്.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സിൻഡിക്കേറ്റ് ബാങ്ക് അന്ന് ഒരു പ്രസ്താവന ഇറക്കിയിരുന്നു. ആർമിയുടെ ഇത്തരത്തിലൊരു ഫണ്ട് തങ്ങളുടെ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട് എന്ന് എന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇപ്പോൾ സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചിട്ടുണ്ട്. അതിനാൽ അവരുടെ പേരിലുള്ള ഔദ്യോഗിക വെബ്സൈറ്റ് നിലവിലില്ല. വാര്‍ത്താ റിപ്പോര്‍ട്ടില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു

കൂടാതെ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത്തരത്തിലുള്ള വെല്‍ഫെയര്‍ ഫണ്ടിനെ കുറിച്ചുള്ള ഒരു അറിയിപ്പ് കാണാം.
ഇന്ത്യന്‍ ആര്‍മി ഈ വെല്‍ഫെയര്‍ ഫണ്ട് 2016 ല്‍ രൂപീകരിച്ചത് യുദ്ധ അപകടങ്ങൾക്കൊ ആയുധങ്ങള്‍ വാങ്ങാനോ അല്ല. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾ, ഉറ്റവർ, ആശ്രിതർ എന്നിവരുടെ ക്ഷേമത്തിനായി ആണ് ഫണ്ട് വിനിയോഗിക്കുന്നത്. അതുപോലെ ഒരു രൂപ മാത്രമല്ല, ഇഷ്ടമുള്ള തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി അക്കൌണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
നിഗമനം
പോസ്റ്റിലെ സന്ദേശത്തില്‍ പറയുന്നത് പോലെ ഇന്ത്യന്‍ ആര്‍മി ഈ വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചത് യുദ്ധ അപകടങ്ങൾക്കൊ ആയുധങ്ങള്‍ വാങ്ങാനോ അല്ല. സിയാച്ചിനിലെ ഹിമപാതത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികരുടെ ഉറ്റവരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് പിന്നീട് യുദ്ധത്തില്‍ രക്തസാക്ഷികള്‍ ആയ സൈനികരുടെ വിധവകള്‍, ഉറ്റവര്‍, ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനായി കൂടി വ്യാപിപ്പിക്കുകയാണ് ഉണ്ടായത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇന്ത്യന്‍ ആര്‍മിയുടെ ഫണ്ടിലേയ്ക്ക് ഒരു രൂപ സംഭാവന… സന്ദേശത്തിന്‍റെ സത്യമിതാണ്…
Fact Check By: Vasuki SResult: Partly False
