FACT CHECK: കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി പറഞ്ഞു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്

രാഷ്ട്രീയം

കേന്ദ്ര സര്‍ക്കാര്‍ പുതിയ വൈദ്യുതി നിയമം കൊണ്ട് വരുന്നതിനെ ചൊല്ലി നിയമ സഭയില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കേന്ദ്ര നിയമത്തെ പറ്റി നടത്തിയ പ്രസ്താവനയുടെ രൂപത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.

പ്രചരണം

കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി… എന്താ സൂപ്പര്‍ അഭിപ്രായമല്ലേ… അതായത് കേന്ദ്ര വൈദ്യുതി ബില്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനെ പറ്റി മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. 

FB post

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വളച്ചൊടിച്ചിരിക്കുകയാണ് എന്ന് കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അറിയാനായി മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കേരള കൌമുദി  പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്ത ഇങ്ങനെയാണ്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് സമീപഭാവിയിൽ കുറയ്‌ക്കേണ്ടിവരുമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ പാസ്സായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നുവരും. അവർ കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാകും. അപ്പോഴുണ്ടാകുന്ന കടുത്തമത്സരം നേരിടാൻ കെ.എസ്.ഇ.ബിക്ക് നിരക്കുകൾ കുറയ്‌ക്കേണ്ടിവരും.  കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”

വാര്‍ത്തയില്‍ പറയുന്നത് പ്രകാരം ഞങ്ങള്‍ സ്‌ട്രെയിറ്റ് ലൈന്‍ എന്ന ചാനല്‍ പരിപാടി പരിശോധിച്ചു. കേന്ദ്ര വൈദ്യുതി ബില്ലിനെ കുറിച്ച് ചോദ്യം നേരിട്ടപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്: അതാണ്‌ ഇപ്പോള്‍ വരുന്നത്. വിതരണം മുഴുവന്‍ പ്രൈവറ്റസേഷന്‍റെ കീഴിലാകും. ആര്‍ക്കു വേണമെങ്കിലും ഇത് ഉപയോഗിക്കാം എന്നാ രീതിയിലാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. ഇപ്പോള്‍ താങ്കള്‍ക്ക് വൈദ്യുതി ആവശ്യമുണ്ടെങ്കില്‍ സ്വകാര്യ വിതരണക്കാരുടെ പക്കല്‍ നിന്ന് മേടിക്കാം. അപ്പോള്‍ ചിലപ്പോള്‍ കുറഞ്ഞ നിരക്കില്‍ കിട്ടും. അവര്‍ ഉപയോഗിക്കുന്നത് പക്ഷേ ഇലക്ട്രിസിറ്റിയുടെ ലൈനും. ജനങ്ങളുടെ നികുതിപ്പണം ഒക്കെ എടുത്തിട്ടു ഇലക്ട്രിസിറ്റി ബോര്‍ഡും സര്‍ക്കാരുമാണ് ഈ സംവിധാനങ്ങള്‍ ഉണ്ടാക്കിയത്.  ഈ ഉണ്ടാക്കിയ സ്ഥാപനങ്ങള്‍ എല്ലാം അവരുടെ പക്കലെയ്ക്ക് അറിയാതെ പോവുകയാണ്. വൈദ്യുതി ബോര്‍ഡിന്‍റെ ലൈന്‍ ഉപയോഗിച്ചാണ് അവര്‍ ചെയ്യുന്നത്

അവര്‍ ആദ്യം പറഞ്ഞത് പ്രൈവറ്റസേഷന്‍ ചെയ്യാതിരുന്നാല്‍ നഷ്ടം വരുമെന്നാണ്. നമ്മള്‍ ലാഭത്തിലാണ് എന്ന് കാണിച്ചു കൊടുത്താല്‍ മാത്രമേ നമുക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അപ്പോള്‍ നമ്മള്‍ അവരോട് മത്സരിക്കാന്‍ പ്രാപ്തരാകും. ഒരാള്‍ അഞ്ചു രൂപയ്ക്ക് വൈദ്യുതി കൊടുക്കുന്നു എന്നിരിക്കട്ടെ, നമ്മള്‍ 4.80 രൂപയ്ക്ക് എങ്കിലും നല്‍കാന്‍ കഴിയണം. അപ്പോഴേ ആളുകള്‍ അപ്പുറത്തേയ്ക്ക് പോകാതിരിക്കൂ. ആ രീതിയില്‍ കടുത്ത് മത്സരമാകും. ഇങ്ങനെ വരുമ്പോള്‍ നമുക്ക് കുറയ്കാതിരിക്കാന്‍ പറ്റില്ല

വൈദ്യുതി നിരക്ക് കുരയ്ക്കുംബോഴുണ്ടാകുന്ന നഷ്ടം വല്ലാത്ത നഷ്ടമാണ്. 35000 ലധികം ജീവനക്കാരുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയം എന്നാ നിലയ്ക്ക് സേവനം എന്ന വാക്കിനു അര്‍ത്ഥമില്ല. മത്സരമാണിത്‌. കഴിവുള്ളവന്‍ ജയിക്കും. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് കാര്‍ഷിക വകുപ്പിന് സബ്സിഡി നല്‍കുന്നുണ്ട്. പാവങ്ങള്‍ക്ക് മുമ്പ് 20 യൂണിറ്റ് സൌജന്യ നിരക്കില്‍ കൊടുത്തിരുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരം 30 യൂണിറ്റായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യവല്ക്കരിക്കപ്പെട്ടാല്‍ ഇങ്ങനെയൊന്നും ഇനി കൊടുക്കാന്‍ പറ്റില്ല…” 

ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഇത് ദുര്‍വ്യാഖ്യാനം ചെയ്ത്  പോസ്റ്റില്‍ പങ്കു വച്ചിരിക്കുകയാണ്. അഭിമുഖം മുഴുവന്‍ കാണാം: 

കൂടുതല്‍ വ്യക്തതയ്ക്കായി വൈദ്യുതി മന്ത്രിയുടെ പെഴ്സണല്‍ സ്റാഫ് അംഗം അജിത്ത് കുമാറുമായി സംസാരിച്ചിരുന്നു. അദ്ദേഹം കേന്ദ്ര വൈദ്യുതി ഭേദഗതി നയത്തെ അനുകൂലിച്ചല്ല ചാനല്‍ അഭിമുഖത്തില്‍ സംസാരിച്ചത്. കേന്ദ്ര വൈദ്യുതി നയത്തിന് ഇങ്ങനെ ചില പരിമിതികള്‍ ഉണ്ടെന്നു പറയുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അദ്ദേഹം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.”

ചാനല്‍ അഭിമുഖത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞ വാക്കുകള്‍ മറ്റൊന്നാക്കി അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിന്‍റെ പരിമിതികളെ കുറിച്ചും പോരായ്മകളെ കുറിച്ചും വിശദീകരിക്കുന്ന വേളയിലെ വൈദ്യുതി മന്ത്രിയുടെ ചില വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി പറഞ്ഞു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •