
ഹിജാബ് വിധിയുടെ പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.
ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത രീതിയിൽ പോലീസുകാർ ഒരു വ്യക്തിയെ കൂട്ടിക്കൊണ്ട് കൊണ്ട് വരുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചാത്തലത്തിൽ ഈയിടെ സൂപ്പർഹിറ്റായ പുഷ്പ സിനിമയിലെ ശ്രീവല്ലി എന്ന ഗാനത്തിന്‍റെ ഹിന്ദി വേർഷൻ നൽകിയിട്ടുണ്ട്. ഇയാളാണ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഹിജാബ് വിധി പറഞ്ഞ ജഡ്ജിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സുഡാപ്പിയുടെ ഇപ്പോഴത്തെ അവസ്ഥ 🥴
സ്റ്റേറ്റ് ചെറുതായിട്ട് മാറിപ്പോയി
#karnataka ♥️
എന്തിനാടാ സുടൂ നീ കർണാടകയിൽ ഇരുന്ന് ചൊറിയാൻ പോയത്…
മുത്തേ നീ ഖേരളത്തിൽ പോരേണ്ടവനല്ലേ 😂😂😂😂😂😂”
എന്നാൽ ഇത് കർണാടകയിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ ആളല്ലെന്നും മധ്യപ്രദേശില്‍ മറ്റൊരു കേസിൽ പിടിക്കപ്പെട്ട ആളാണ് എന്നും അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയിൽ നിന്നുമുള്ള ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഹിന്ദി ഖബർവാല എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു.
ഇതേ ചിത്രം ഉൾപ്പെടുത്തി നല്കിയ വാര്‍ത്ത അനുസരിച്ച് മദ്ധ്യപ്രദേശിലെ മന്ദ്സൌര്‍ എന്ന സ്ഥലത്ത് എഡിജിപി നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ ഒരു ഓപ്പറേഷനിൽ പിടികൂടിയ കൊടും കുറ്റവാളിയായ അജ്മല്‍ ലാല ആണ് ചിത്രത്തിലുള്ളത്.
ദൈനിക് ഭാസ്കര്‍ എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ: കഴിഞ്ഞ 2016 മുതല്‍ ഒളിവിലായിരുന്ന കുപ്രസിദ്ധ പ്രതി അംജദ് ലാലയെയും കൂട്ടരെയും മന്ദ്‌സൗറിലെ നയാ അബാദി പോലീസ് അറസ്റ്റ് ചെയ്തതായി. എസ്പി അനുരാഗ് സജാനിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകളും അംജദ് ലാലയ്‌ക്കെതിരെ സിതമാവു ടിഐയിൽ വെടിയുതിർത്ത ശേഷം ഒളിച്ചോടലും ചേര്‍ത്തിട്ടുണ്ട്.
പ്രതിയുടെ പക്കൽ നിന്ന് ഒരു ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ രത്‌ലം-മന്ദ്‌സൗർ ഉൾപ്പെടെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഡസൻ കണക്കിന് ഗുരുതരമായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 2020ൽ അംജദ് ലാലയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനെ ആക്രമിച്ചതായും ടിഐ അമിത് സോണിക്ക് നേരെ വെടിയുതിർത്ത് ഒളിവിൽ പോയതായും ആരോപണമുണ്ട്. പ്രതികൾക്ക് വേണ്ടി പോലീസ് 65,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 6 വർഷമായി പ്രതി പല സ്ഥലങ്ങളിൽ നിന്നും പേരും വിലാസവും രൂപവും മാറ്റി ഒളിവിൽ കഴിയുകയായിരുന്നു. മയക്കുമരുന്ന് വിതരണം ചെയ്യാനാണ് പ്രതി മന്ദ്‌സൗറിൽ എത്തിയത്. ഇതിനിടെയാണ് പോലീസിന്‍റെ വലയിലായത്.
രാജധാനിതക് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്താ വീഡിയോ കാണാം:
മന്ദ്സൌര്‍ എസ് പിയുടെ വിശദീകരണത്തിന്‍റെ വീഡിയോ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ എസ് പിയുടെ ട്വിറ്റർ പേജില്‍ ചിത്രങ്ങൾ സഹിതം അറിയിപ്പ് നൽകിയിട്ടുണ്ട്.
കർണാടകയിൽ ഹിജാബ് ധരിക്കുന്നതിരെ വിധി പ്രഖ്യാപിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയ പ്രതിയാണ് വീഡിയോയിൽ ഉള്ളത് എന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് മധ്യപ്രദേശിൽ പിടിയിലായ കുറ്റവാളിയുടെതാണ് വീഡിയോദൃശ്യങ്ങൾ
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഇയാളെ കർണാടക പോലീസ് പിടികൂടിയതല്ല. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട ഇയാളെ മധ്യപ്രദേശിലെ മന്ദ്സൌറിലാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി മറ്റൊരാളാണ്. ഈ വീഡിയോയിൽ കാണുന്ന പ്രതിക്ക് കർണാടകയിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…
Fact Check By: Vasuki SResult: Misleading
