
വിവരണം
Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 29 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1400 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ആസ്സാമിൽ നിന്നുള്ള ദയനീയ കാഴ്ച്ച.😥
ഈ പാവങ്ങൾ എന്ത് തെറ്റാണ് ചെയ്തത്..
ആസാമിൽ പൗരത്വ ബില്ലിൽ പുറത്തായവരുടെ വീടുകൾ BJP MLA യുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നു.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് അസം ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ന്യൂസിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ദൃശ്യങ്ങളിൽ കാണുന്നത് പോലീസ് ബലംപ്രയോഗിച്ച് വീടുകളും കുടിലുകളും മറ്റും ബുൾഡോസറും ആനയും ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിന്‍റെതാണ്. സ്ത്രീകളും കുട്ടികളും കരയുന്നതും ചാനൽ റിപ്പോർട്ടർ സംഭവം വിവരിക്കുന്നതുമായ ദൃശ്യങ്ങളും നമുക്ക് കാണാൻ സാധിക്കും.

archived link | FB post |
പൗരത്വ രജിസ്റ്ററിനെതിരെയുള്ള വികാരങ്ങൾ രാജ്യത്ത് ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മുതലെടുത്ത് പലരും സാമൂഹ്യ മാധ്യമങ്ങളിൽ പലതരം വ്യാജപ്രചാരങ്ങൾ നടത്തുന്നതായി ഞങ്ങള്‍ തന്നെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റാണ്. പോസ്റ്റിൽ ആരോപിക്കുന്നതുപോലെ പൗരത്വ രജിസ്റ്റർ നടപടികൾ സർക്കാർ ബലം പ്രയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചോ …? നമുക്ക് ഈ വീഡിയോയുടെ വസ്തുത അന്വേഷിച്ച് അറിയാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് എന്ന ടൂളുപയോഗിച്ച് പല ഫ്രയിമുകളായി വിഭജിച്ച ശേഷം പ്രസക്തമായ ഒന്ന് രണ്ടെണ്ണം എടുത്ത് തിരഞ്ഞു നോക്കി. അന്വേഷണത്തിൽ ലഭിച്ച ഫലങ്ങളിൽ നിന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്‍റെതല്ല എന്ന് വ്യക്തമായി. ഇതേ വീഡിയോ 2017 നവംബർ 28 ന് ന്യൂസ് 18 ആസ്സാം ആസാം കുടിയൊഴിപ്പിക്കൽ എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

archived link | youtube |
അതേ വീഡിയോ തന്നെയാണ് തെറ്റായ വിവരണവുമായി പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.
അസം കുടിയൊഴിപ്പിക്കൽ സംഭവം എന്താണെന്ന് നോക്കാം.
“ആസാമിലെ ഗുവാഹത്തിയിലെ ആംചാങ് വന്യജീവി സങ്കേതത്തിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിയിൽ 400 ലധികം കുടുംബങ്ങളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഭവന രഹിതരാക്കി.
നവംബർ 27 നാണ് ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് 700 ഓളം കുടുംബങ്ങള്‍ ഭവനരഹിതരായത്. ഗുഹാവത്തി ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രദേശം പരിസ്ഥിതി മന്ത്രാലയം ആംചാങ് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. .
സംസ്ഥാനത്തെ കമ്രൂപ് ജില്ലയിൽ സ്ഥിതിചെയ്യുന്ന അംചാങ്ങിനെ 2004 ൽ സംസ്ഥാന സർക്കാർ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. ആംചാങ് റിസർവ് ഫോറസ്റ്റ്, സൗത്ത് ആംചാങ് ഫോറസ്റ്റ് റിസർവ്, ഖനാപര റിസർവ് ഫോറസ്റ്റ് എന്നിവ പിന്നീട് ഇതോടൊപ്പം കൂട്ടിച്ചേർത്തു.
കുടിയൊഴിപ്പിക്കൽ നടപടി തുടർച്ചയായി മൂന്ന് ദിവസം നീണ്ടു.”

archived link | the wire |
സംഭവം അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതേപ്പറ്റി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ചില മാധ്യമ ലിങ്കുകൾ താഴെ കൊടുക്കുന്നു.
archived link | news 18 |
archived link | the hindu |
archived link | dailyo |
archived link | eastmojo |
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ആസാമിൽ പൗരത്വ ബില്ലിൽ പുറത്തായവരുടെ വീടുകൾ BJP MLA യുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നതിന്‍റെതല്ല. മറിച്ച് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ആംചാങ് വന്യജീവി സങ്കേതത്തിലെ അനധികൃത കുടുംബങ്ങളെ 2017 ൽ കുടിയൊഴിപ്പിക്കുന്നതിനെ പറ്റി ന്യൂസ് 18 ചാനൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. ആസ്സാമിൽ നിർബന്ധിച്ച് ആരെയും കുടിയൊഴിക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് ആസ്സാമിൽ നിന്നുള്ള ഞങ്ങളുടെ പ്രതിനിധി അറിയിച്ചിരുന്നു.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിലെ വീഡിയോയിലെ ദൃശ്യങ്ങൾ ആസ്സാമിലെ ആംചാങ് വന്യജീവി സങ്കേതത്തിലെ അനധികൃത താമസക്കാരായ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്‍റെതാണ്. പൗരത്വ ബില്ലിലില്ലാത്തവരെ കുടിയൊഴിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്നുള്ളത് തെറ്റിധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ്. അതിനാൽ വസ്തുത അറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:വ്യാജ പ്രചരണം : ആസാമിൽ പൗരത്വ ബില്ലിൽ പുറത്തായവരുടെ വീടുകൾ BJP MLA യുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്ന വീഡിയോ
Fact Check By: Vasuki SResult: False
