
കായംകുളത്ത് 1.88 കോടി രൂപ കള്ളപ്പണത്തിനൊപ്പം അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന പ്രചരണം ജനുവരി 11 മുതല്‍ വ്യാപകമായി നടക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും, ഞങ്ങള്‍ പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം കണ്ടെത്തിയതും എങ്ങനെയാണെന്ന് നോക്കാം.
പ്രചരണം
Screenshot: Viral post alleging 5 bjp workers caught with 1.88 cr black money.
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധികരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് കാണാം. ഈ വാര്‍ത്തയുടെ തലകെട്ട് ഇപ്രകാരമാണ്: “കഞ്ചാവാണെന്ന സംശയത്തില്‍ ബാഗ് പരിശോധിച്ചു, കിട്ടിയത് 1.88 കോടി രൂപ”. തലകെട്ടില്‍ പിടികുടിയ പ്രതികളുടെ രാഷ്ട്രിയത്തിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പിടികൂടിയ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കള്ളപ്പണം കായംകുളത്തു അഞ്ചു ബിജെപി ക്കാര് പിടിയില്‍…പ്രതികളില്‍ മുസ്ലിം പേരുകളില്ല. വാര്‍ത്ത മറച്ചു. മാധ്യമങ്ങള്‍ ”
വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്നു നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ അന്വേഷണത്തിന് തുടക്കം ഇട്ടത് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന മനോരമയുടെ വാര്‍ത്തയില്‍ നിന്നാണ്. വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജനുവരി അഞ്ചിന് മനോരമ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ഞങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റില്‍ ലഭിച്ചു. പക്ഷെ മനോരമ കുടാതെ മറ്റു പല മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട് എന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധികരിച്ചില്ല എന്ന വാദം തെറ്റാണ്. താഴെ നമുക്ക് ഈ വാര്‍ത്ത പ്രസിദ്ധികരിച്ച പല മാധ്യമങ്ങളുടെ സ്ക്രീന്‍ഷോട്ടും ലിങ്കുകളും കാണാം.
Collage: Various media houses have reported the incident contrary to claim made in social media post.
മനോരമ നല്കിയ വാര്‍ത്തയടക്കം ഞങ്ങള്‍ മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ പരിശോധിച്ച് നോക്കി പക്ഷെ എവിടെയും ഈ സംഭവത്തിന് രാഷ്ട്രിയപരമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് പറഞ്ഞിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ മൂന്ന് പേരും ഒരു മലയാളിയുമാണ് കായംകുളം എക്സൈസ് സംഘം ഹരിപ്പാട് വച്ച് പിടികുടിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംഭവത്തിനെ കുറിച്ച് പറയമ്പോഴും പോസ്റ്റില്‍ വാദിക്കുന്ന പോലെ യാതൊരു തരത്തിലെ പരാമര്‍ശം നടത്തിയിട്ടില്ല. എക്സൈസ് സംഘം സംഭവത്തിനെ കുറിച്ചുള്ള വിവരം അപ്പോഴേ പോലീസ്, അതായ നികുതി വകുപ്പ്, ഇഡി എന്നി ഏജന്‍സികളെ അറിയിച്ചിരുന്നു.
മനോരമയില്‍ ഇന്ന് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം ഈ കേസിന്റെ അന്വേഷണം ഇഡി തുടങ്ങിയിട്ടുണ്ട് എന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Screenshot: Follow-up article published by Manorama on the current status of the case. The case is being investigated by E.D.
1.88 കോടി പിടികൂടിയ കേസ്: പണം വിട്ടുകിട്ടാൻ പ്രതികൾ കോടതിയിൽ
പ്രതികളെ പിടിച്ച എക്സൈസ് സംഘത്തിന്റെ അംഗമായിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. അനിര്ഷയുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപെട്ടു. അദ്ദേഹത്തിനോട് ഈ വാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ റെയിഡിനെ കുറിച്ചുള്ള കൃത്യമായ വാര്‍ത്ത എല്ലാ പ്രധാന പത്രങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ഈ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ സംഭവം ഇത് അല്ലാതെ സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ വിശ്വസനീയമല്ല. പ്രതികളുടെ രാഷ്ട്രീയത്തിനെ കുറിച്ച് ഇത് വരെ എവിടെയും യാതൊരു പരാമര്‍ശം നടത്തിയിട്ടില്ല. ഈ സംഭവത്തിന്റെ അന്വേഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.”
നിഗമനം
പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹരിപ്പാട് നിന്നും ജനുവരി 3ന് എക്സൈസ് സംഘം പിടികുടിയ രേഖകളില്ലാത്ത 1.88 കോടി രൂപയെ കുറിച്ചുള്ള വാര്‍ത്തയില്‍ രാഷ്ട്രിയ ആംഗിള്‍ ചേര്‍ത്ത് പോസ്റ്റില്‍ പ്രചരിപ്പിക്കുകയാണ്. ഈ സംഭവത്തിന്റെ അന്വേഷണം ഇഡി ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രിയവുമായി എന്തെങ്കിലും ബന്ധം ഇത് വരെ എവിടെയും വെളിപെടുത്തിയിട്ടില്ല.

Title:കായംകുളത്ത് കള്ളപ്പണവുമായി അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന് വ്യാജ പ്രചരണം…
Fact Check By: Mukundan KResult: Misleading
